India

വ്യാജ ബോംബ് ഭീഷണികൾ തുടരുന്നു; എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

മുംബൈ: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികള്‍ തുടരുന്നു. ഇന്ന് അഞ്ച് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്കും രണ്ട് വിസ്താര വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും നേരെ ബോംബ് ഭീഷണി വന്നു. ഈ ആഴ്ച ഇതുവരെ ഒരു ഡസനിലേറെ വ്യാജ ബോംബ് ഭീഷണികളാണ് വന്നത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് സന്ദേശം ലഭിച്ചത്. അഞ്ച് വിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ ഇറങ്ങിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് മാത്രമല്ല രണ്ട് വിസ്താര വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഇന്ന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.

നാല് ദിവസങ്ങള്‍ക്കിടെ 20 ഓളം ഇന്ത്യന്‍ വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി വന്നത്. വിഷയം ഗൗരവത്തിലെടുത്ത വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14 ന് നാല് വിമാനങ്ങള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ ഒരു കൗമാരക്കാരനാണെന്ന് മുംബൈ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും തുടരുന്ന മറ്റ് ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. അന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കണം. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.