India

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്: ബാബുലാൽ മറാണ്ടിയും ചമ്പായ് സോറനും സ്ഥാനാർഥികൾ; ബി.ജെ.പിയുടെ ആദ്യ പട്ടിക പുറത്ത്

റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്ത്. മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ടിയും ചമ്പായ് സോറനും അടക്കം 66 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.

ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം)യിൽ നിന്ന് കൂറുമാറിയ സീത സോറൻ ജംതാരയിലും മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ സരൈകെല്ലയിൽ നിന്നും ജനവിധി തേടും. ചൈബാസയിൽ നിന്ന് ഗീത ബൽമുച്ചുവും ജഗനാഥ്പൂരിൽ നിന്ന് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡയും പോട്കയിൽ നിന്ന് മീര മുണ്ടയും മൽസരിക്കും.

ഝാര്‍ഖണ്ഡിലെ പ്രധാന ബി.ജെ.പി. നേതാവായ നീര യാദവ് കൊദര്‍മയില്‍ നിന്ന് മത്സരിക്കും. ഗാണ്ഡേയില്‍ മുനിയ ദേവി, സിന്ദ്രിയില്‍ താരാ ദേവിസ നിര്‍സയില്‍ അപനാര്‍ന സെന്‍ഗുപ്തയും മത്സരിക്കുമെന്നാണ് ബി.ജെ.പി. അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്‍.ഡി.എ മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമായത്. ആകെയുള്ള 81 സീറ്റുകളില്‍ ബി.ജെ.പി 68 സീറ്റിലും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ജെ.എസ്.യു) പത്ത് സീറ്റിലും ജെ.ഡി.യു രണ്ട് സീറ്റിലും ലോക് ജനശക്തി പാർട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുക.

ജാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.