India

ഡൽഹി സ്‌ഫോടനം: ടെലഗ്രാം ചാനൽ നിരീക്ഷണത്തിൽ, അന്വേഷണം ഖലിസ്ഥാൻ സംഘടനകളിലേക്ക്

ഡൽഹി രോഹിണിയിൽ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഖലിസ്ഥാൻ സംഘടനകളിലേക്ക്. സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമിൽ ഖലിസ്ഥാൻ സംഘടനയുടെ പേരിൽ പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്. ചാനലിൽ സ്ഫോടന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്ന് എഴുതിയിട്ടുണ്ട്. പിന്നാലെ ചാനലിൻ്റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ടെലഗ്രാം മെസഞ്ചറിന് കത്തയച്ചു.

‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകയ്ക്കെടുത്ത് ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യമാക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കും എന്നുമാണ് ഈ സ്ഫോടനത്തിലൂടെ ഉദ്ദേശിക്കുന്നത്’ – പോസ്റ്റിൽ പറയുന്നു.

ഞായറാഴ്ച രാവിലെയാണ് രോഹിണിയിൽ സിആർപിഎഫ് സ്കൂളിന് സമീപത്ത് സ്​ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ പിന്നിലുള്ളവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.