India

മോദിയുടെ ഡിഗ്രി വ്യാജമെന്ന പരാമര്‍ശം, അപകീർത്തിക്കേസിൽ കെജ്‍രിവാളിന് തിരിച്ചടി; ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: അപകീർത്തികേസ് റദ്ദാക്കണമെന്ന അരവിന്ദ് കെജ്‍രിവാളിന്റെ ഹരജി സുപ്രിംകോടതി തള്ളി. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത പരാമർശത്തെ തുടർന്നുണ്ടായ കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിലാണ് കെജ്‍രിവാളിന് തിരിച്ചടിയായി കോടതിവിധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കെജ്‍രിവാള്‍ നടത്തിയ പരാമർശത്തിനെതിരെയാണ് ഗുജറാത്ത് സർവകലാശാല മാനനഷ്ടക്കേസ് നൽകിയിരുന്നത്. കേസിൽ നേരത്തെ ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയിരുന്നു. തുടർന്നാണ് കെജ്‍രിവാൾ സുപ്രിംകോടതിയെ സമീപിച്ചത്.

ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് മോദിയുടെ ഡിഗ്രി സംബന്ധിച്ച്‌ അരവിന്ദ് കെജ്രിവാള്‍ നടത്തിയ പരാമര്‍ശവുമായി നേരിട്ട് ബന്ധമില്ലെന്നും അതിനാല്‍ അരവിന്ദ് കെജ്രിവാളിനെതിരെ അദ്ദേഹം നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുന്നതല്ലെന്നും കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി വാദിച്ചു.മോദിയുടെ ഡിഗ്രിയെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയാന്‍ കെജ്രിവാള്‍ തയ്യാറാണെന്നും അഭിഷേക് മനുസിംഘ് വി സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും ചെവിക്കൊള്ളാന്‍ സുപ്രീംകോടതി തയ്യാറായില്ല.

മറ്റുള്ളവര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന പ്രസ്താവന നടത്തുക, പിന്നീട് അതേക്കുറിച്ച്‌ സോറി പറയുക. ഇത് അരവിന്ദ് കെജ്രിവാളിന്റെ സ്ഥിരം സ്വഭാവമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വിമര്‍ശിച്ചു. . ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.