India

അതിര്‍ത്തിയിലെ സമാധാനത്തിന് മുന്‍ഗണന നല്‍കണം; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

ന്യൂഡല്‍ഹി: ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചെപ്പടുത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.

പരസ്പരവിശ്വാസവും പരസ്പരബഹുമാനമാണ് സഹകരണത്തിന് അടിത്തറയാകേണ്ടതെന്നും മോദി വ്യക്തമാക്കി. ഇന്ത്യാ – ചൈന അതിര്‍ത്തി ധാരണ ചര്‍ച്ചയില്‍ മോദി സ്വാഗതം ചെയ്തു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും പുരോഗതിയ്ക്കും അനിവാര്യമാണെന്നും മോദി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്.

ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചർച്ച ചെയ്യണമെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു. അതിർത്തിയിലെ ധാരണ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. ചർച്ചയിലൂടെ അതിർത്തിയിലെ തർക്കം പരിഹരിക്കാനായതിൽ ഇരു നേതാക്കളും സന്തുഷ്ടി അറിയിച്ചു.

അതേസമയം, ഇന്ത്യ- ചൈന പ്ര‌ത്യേക പ്രതിനിധികൾ അതിർത്തി തർക്കത്തിൽ ചർച്ച തുടരും. രണ്ടു രാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള വഴികൾ ആലോചിക്കും. തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കും. ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർക്കിടയിലും ചർച്ച നടക്കും.

ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ആഗോള സ്ഥാപനങ്ങളായ യു എന്‍ സുരക്ഷാ കൗണ്‍സില്‍, ഡവപ്മെന്റ് ബാങ്കുകള്‍, ലോക വ്യാപാര സംഘടന എന്നിവയില്‍ പരിഷ്‌കരണങ്ങള്‍ക്കായി സമയബന്ധിതമായി നീങ്ങണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ബ്രിക്സിന്റെ ന്യൂ ഡവലപ്മെന്റ് ബാങ്കിന് ക്രിയാത്മകമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞുവെന്നും ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് സഹായം നല്‍കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു. അംഗരാജ്യങ്ങള്‍ കസാന്‍ പ്രഖ്യാപനം അംഗീകരിച്ചുവെന്നും ഐക്യരാഷ്ട്ര സഭയ്ക്ക് പ്രഖ്യാപനം കൈമാറുമെന്നും ഉച്ചകോടിക്ക് അധ്യക്ഷ്യം വഹിച്ച റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിന്‍ വ്യക്തമാക്കി.