India

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സൈനിക പിന്‍മാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചു

ചൈനീസ് സൈന്യം പ്രദേശത്തെ വാഹനങ്ങളുടെ എണ്ണം കുറച്ചു. ഇന്ത്യന്‍ സൈന്യം കുറച്ച് സൈനികരെ പ്രദേശത്ത് നിന്നും പിന്‍വലിച്ചു

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്‍മാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ നിന്ന് ടെന്റുകളും താല്‍ക്കാലിക നിര്‍മാണങ്ങളും നീക്കം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം അവസാനിപ്പിക്കാന്‍ ധാരണയായി ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.

ചൈനീസ് സൈന്യം പ്രദേശത്തെ വാഹനങ്ങളുടെ എണ്ണം കുറച്ചു. ഇന്ത്യന്‍ സൈന്യം കുറച്ച് സൈനികരെ പ്രദേശത്ത് നിന്നും പിന്‍വലിച്ചു. 4-5 ദിവസത്തിനുള്ളില്‍ ഡെപ്‌സാങ്ങിലും ഡെംചോക്കിലും പട്രോളിങ് പുനരാരംഭിക്കും. 2020 ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇതേത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്തു. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തണമെന്ന് മോദിയും ആശയ വിനിമിയം ശക്തമാക്കണമെന്ന് ഷീ ജിന്‍ പിങും അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള മോദിയുടെ നിര്‍ദേശം ഷീ ജിന്‍ പിങ് അംഗീകരിച്ചു.