Kerala

പൂരം കലക്കൽ: ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു

പൂരം കലക്കലിൽ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. വിവാദം അന്വേഷിക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാർ കോടതിയെ അറിയിച്ചു.

സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി പ്രശ്ന പരിഹാരത്തിനായി ഇടപെടാതിരുന്നത് വീഴ്‌ചയാണെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. എ.ഡി.ജി.പിയുടെ വീഴ്‌ചയടക്കം അന്വേഷിക്കുന്നുണ്ട്. സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചത്. 3500 പോലീസുകാർ സുരക്ഷയ്ക്കായി ഉണ്ടായിരുന്നു. പൂരം അലങ്കോലപ്പെടുത്തലിലെ സത്യം പുറത്തു കൊണ്ട് വന്ന് ഉചിത നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.