Crime

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് ജീവനൊടുക്കിയത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം:പാറശ്ശാലയിൽ വ്ലോഗമാരായ ദമ്പതികളെ വീട്ടിനുള്ള മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ചെറുവാരക്കോണം സ്വദേശികളായ സെൽവരാജും പ്രിയലതയുമാണ് മരിച്ചത്. പ്രിയയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷമാണ് ശെൽവരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും പൊലീസ് പറഞ്ഞു.

ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരിച്ച പ്രിയലതയുടെ കഴുത്തിൽ ബലംപ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തി. ശെൽവരാജിന്റെ ശരീരത്തിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. പ്രിയയെ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം സെല്‍വരാജ് തൂങ്ങി മരിക്കുകയായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിച്ചു. പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.

കുടുംബ പ്രശ്ങ്ങളും സാമ്പത്തിക ബാധ്യതകളുമടക്കം അന്വേഷിക്കുകയാണെന്നും ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മകളുടെ വിവാഹശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

ദമ്പതികൾ തമ്മിലുള്ള പ്രശ്നമാണോ മരണകാരണമെന്ന് പോലീസ് അന്വേഷിക്കും. അടുത്ത സുഹൃത്തുക്കളുടെ മൊഴിയെടുക്കും. മക്കളുടെ മൊഴിയും രേഖപ്പെടുത്തും. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ സംഭവത്തിൽ വ്യക്തതയുണ്ടാകുവെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇരുവരുടെയും സംസ്കാരം പാറശ്ശാല ശാന്തികവാടത്തിൽ നടന്നു.

സെല്ലു ഫാമിലി എന്ന സ്വന്തം യൂട്യൂബ് ചാനലിൽ പ്രിയ ലത കഴിഞ്ഞ വെള്ളിയാഴ്ചയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.