Kerala

‘തൃശൂർ റൗണ്ട് വരെ തന്റെ കാറിൽ വന്നു, പൊലീസ് തടഞ്ഞതോടെ ആംബുലൻസിൽ എത്തിക്കുകയായിരുന്നു’; സുരേഷ് ഗോപിയെ തള്ളി ബിജെപി ജില്ലാ പ്രസിഡന്റ്

കോഴിക്കോട്: സുരേഷ് ഗോപിയുടെ പൂര സ്ഥലത്തേക്കുള്ള യാത്രയിൽ വിശദീകരണവുമായി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ. സുരേഷ് ഗോപി സ്വരാജ് റൗണ്ട് വരെ എത്തിയത് തന്റെ കാറിലായിരുന്നുവെന്ന് അനീഷ് പറ‍ഞ്ഞു. അവിടെവച്ച് പോലീസ് തടഞ്ഞുവെന്നും പിന്നീടുള്ള യാത്ര ആംബുലൻസിൽ ആയിരുന്നുവെന്നും കെ കെ അനീഷ് കുമാർ പറഞ്ഞു.

ബലംപ്രയോഗിച്ച് ആംബുലൻസിൽ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നുവെന്നും അനീഷ് പറഞ്ഞു. അതാണ് ചേലക്കരയിലെ പ്രസംഗത്തിൽ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. സുരേഷ് ഗോപി പറഞ്ഞതിൽ അവ്യക്തതയില്ലെന്ന് കെ കെ അനീഷ് കുമാർ പറഞ്ഞു.

നേരത്തേയും അനീഷ് കുമാര്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപിയെ ഏതുവിധേനയും സ്ഥലത്തെത്തിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവിധ മാര്‍ഗവും പ്രയോഗിച്ചിട്ടുണ്ടെന്നും. അതിന്റെ ഭാഗമായാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിച്ചതെന്നും രണ്ടാഴ്ച മുമ്പ്‌ മാധ്യമങ്ങളെ കണ്ടപ്പോള്‍ അനീഷ് കുമാര്‍ വ്യക്തമാക്കി.

പൂര നഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ വാസ്തവം പുറത്തുവരില്ലെന്നും, പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നും സുരേഷ് ഗോപി ചേലക്കരയിലെ എൻ.ഡി.എ കൺവെൻഷനിൽ ആവശ്യപ്പെട്ടിരുന്നു.