Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ റെക്കോഡ്; നീന്തലില്‍ തിരുവനന്തപുരത്തിന് സ്വര്‍ണം

തിരുവനന്തപുരം ജില്ലക്കായി എംവിഎച്ച്എസ്എസ് തുണ്ടത്തിലെ വിദ്യാര്‍ത്ഥിയായ മോന്‍ഗാം തീര്‍ഥു സാംദേവാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ റെക്കോഡ്. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ നീന്തല്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് റെക്കോര്‍ഡ് പിറന്നത്. തിരുവനന്തപുരം ജില്ലക്കായി എംവിഎച്ച്എസ്എസ് തുണ്ടത്തിലെ വിദ്യാര്‍ത്ഥിയായ മോന്‍ഗാം തീര്‍ഥു സാംദേവാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 4:16.25 മിനുട്ട് മാത്രമേ മോന്‍ഗാം മത്സരം പൂര്‍ത്തിയാക്കാനായി എടുത്തുള്ളൂ. 4:19.76 എന്ന റെക്കോര്‍ഡാണ് താരം തകര്‍ത്തത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്നാണ് തുടക്കമായത്. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. 11-ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക.

ടെന്നീസ്, ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ കായിക മേളയില്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും. മഹാരാജാസ് കോളജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും.

കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും. ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കേരള സിലബസ് പഠിക്കുന്ന സ്‌കൂളുകള്‍ മേളയില്‍ പങ്കെടുക്കുന്നത്. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്പോര്‍സ് സെന്ററിലും ആയാണ് നടക്കുന്നത്. ഒരാഴ്ച നീളുന്ന കായികമേളയില്‍ 24 ,000 കായിക പ്രതിഭകളും 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഗൾഫ് സ്കൂളുകളിൽ നിന്നു 50 കുട്ടികളും പങ്കെടുക്കും.