India

രാജ്യസഭയിൽ കോൺഗ്രസ് എംപിയുടെ സീറ്റിൽ നിന്ന് നോട്ടുകെട്ടുകൾ ലഭിച്ചതായി ജഗദീപ് ധന്‍കര്‍, അന്വേഷണം പ്രഖ്യാപിച്ചു

രാജ്യസഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി എം പിയുടെ സീറ്റിൽ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചതായി സഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍. പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ട് കണ്ടെത്തിയതെന്നും അദ്ദേഹം സഭയെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ നടത്തിയ പതിവ് പരിശോധനയില്‍ സീറ്റ് നമ്പര്‍ 222ല്‍ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചു. ഈ സീറ്റ് നിലവില്‍ അനുവദിച്ചിരിക്കുന്നത് തെലങ്കാനയില്‍നിന്നുള്ള അംഗം അഭിഷേക് മനു സിങ്‌വിക്കാണ്. ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തിവരികയാണ്’, എന്നായിരുന്നു സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ സഭയെ അറിയിച്ചത്.

ഇതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് നിഗമനത്തിലെത്തരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പിന്നാലെ സഭയില്‍ ബഹളമായി. സീറ്റ് നമ്പറും അവിടെ ഇരിക്കുന്ന അംഗത്തിന്റെ പേരുമാണ് അധ്യക്ഷൻ വെളിപ്പെടുത്തിയതെന്നും അതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.

അതേസമയം, ആരോപണം അഭിഷേക് സിങ്‌വി നിഷേധിച്ചു. ‘രാജ്യസഭയില്‍ പോയപ്പോള്‍ എന്റെ കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഞാന്‍ സഭയില്‍ എത്തിയത് 12.57-നാണ്. ഒരുമണിക്ക് സഭ പിരിഞ്ഞു. പിന്നീട് 1.30വരെ ഞാന്‍ അയോധ്യ എം പി അവധേഷ് പ്രസാദിനൊപ്പം പാര്‍ലമെന്റ് കാന്റീനിലായിരുന്നു’, അഭിഷേക് മനു സിങ്‌വി വ്യക്തമാക്കി.