India

അല്ലു അര്‍ജുന്‍ അറസ്റ്റില്‍: പിന്നീട് റിമാന്‍ഡ്; വൈകിട്ടോടെ ഇടക്കാല ജാമ്യം, ഒരു പകല്‍ നീണ്ടു നിന്ന അറസ്റ്റ് നാടക സംഭവങ്ങള്‍ക്ക് സമാപ്തി

പുഷ്പ 2 പ്രീമീയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് സ്ത്രീ മരിച്ച കേസില്‍, അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതി വിധി വന്നതോടെ ഒരു പകല്‍ നീണ്ടു നിന്ന അറസ്റ്റ് നാടകത്തിന് താത്ക്കാലിക വിരാമം. അല്ലു അര്‍ജുനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത നടപടിയില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാമ്യം അനുവദിച്ച നടപടി വന്നതോടെയാണ് ആരാധകര്‍ക്കും അതു പോലെ അല്ലു അര്‍ജുനും ആശ്വാസമായത്. അല്ലു അര്‍ജുന്‍ ഒരു നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ പുഷ്പ 2 റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും, അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കീഴ്ക്കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടന് ഈ വിധി വലിയ ആശ്വാസമാണ്.

തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റാണ് 14 ദിവസത്തേക്ക് താരത്തെ റിമാന്‍ഡ് ചെയ്തത്. അല്ലുവിന്റെ ജാമ്യാപേക്ഷ കോടതി നിരസിക്കുകയായിരുന്നു. ഡിസംബര്‍ 27 വരെയാണ് റിമാന്‍ഡ് കാലാവധി. താരത്തെ ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു പോലീസ്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍, വെള്ളിയാഴ്ച രാവിലെയാണ് അല്ലു അര്‍ജുനെ വസതിയില്‍ നിന്ന് പോലീസ് തടഞ്ഞുനിര്‍ത്തി ചിക്കാട്ട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ പോലീസ് നാമ്പള്ളി കോടതിയില്‍ ഹാജരാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.


സംഭവങ്ങളുടെ തുടക്കം

ഡിസംബര്‍ നാലിന് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ-2: ദി റൂള്‍’ റിലീസ് ചെയ്യുന്നതിന്റെ തലേന്ന് ഹൈദരാബാദിലെ ‘സന്ധ്യ തിയറ്ററി’ല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടന്നു. മുന്‍കൂട്ടി ടിക്കറ്റ് എടുത്താണ് സിനിമ കാണാന്‍ ആളുകള്‍ ഇവിടെയെത്തിയത്. അല്ലു അര്‍ജുന്റെ ടീം പൊടുന്നനെ ഇവിടെ സന്ദര്‍ശനം പ്ലാന്‍ ചെയ്തു, തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ കാണാന്‍ ആരാധകര്‍ക്കിടയില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷയില്‍ ഏര്‍പ്പെട്ടിരുന്ന 30 മുതല്‍ 40 വരെ ആളുകളും സിനിമ കാണാന്‍ തിയേറ്ററിന്റെ താഴത്തെ ബാല്‍ക്കണിയില്‍ എത്തി. നിരവധി ആരാധകരും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയതിനെ തുടര്‍ന്ന് തിക്കിലും തിരിക്കലും നിരവധി പേര്‍ പെട്ടു. ഈ സമയത്ത് 35 കാരിയായ ഒരു സ്ത്രീ തിക്കിലും തിരക്കിലുപ്പെട്ട് മരിക്കുകയും അല്ലു അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഡിസംബര്‍ നാലിന് സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേരെ ഡിസംബര്‍ എട്ടിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ധ്യ തിയറ്റര്‍ ഉടമകളിലൊരാളായ എം സന്ദീപ്, സീനിയര്‍ മാനേജര്‍ എസ്എം നാഗരാജു, ലോവര്‍ ബാല്‍ക്കണി ഇന്‍ചാര്‍ജ് ജി വിജയ ചന്ദ്ര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വിഷയത്തില്‍ സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റ് തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് അറിയിക്കുകയും ചെയ്തു.

അറസ്റ്റ് നാടകമോ…?

വെള്ളിയാഴ്ച ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ഹൈദരാബാദ് അഡീഷണല്‍ സിപി (ക്രമസമാധാനം) വിക്രം സിംഗ് മാന്‍ പറഞ്ഞു, ‘പോലീസ് നടപടിക്രമങ്ങള്‍ പാലിക്കുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യാന്‍ ചിക്കാടപ്പള്ളി എസിപി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാവിലെ എത്തിയിരുന്നു. ഇയാളെ ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അറസ്റ്റിന് ശേഷം അല്ലു അര്‍ജുനെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അല്ലു അര്‍ജുന്റെ അറസ്റ്റിനെ വിമര്‍ശിച്ച ബിആര്‍എസ് നേതാവ് കെടി രാമറാവു, സംസ്ഥാന സര്‍ക്കാര്‍ എത്രത്തോളം അരക്ഷിതാവസ്ഥയിലാണെന്ന് ഇത് കാണിക്കുന്നുവെന്ന് പറഞ്ഞു. അല്ലു അര്‍ജുനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വീഡിയോയില്‍ പോലീസ് അയ്യാളെയും കൊണ്ട് പോകുന്നത് കാണാം. ഇതില്‍ അല്ലു അര്‍ജുന്‍ പറയുന്നത് കാണാം, ‘ഞാന്‍ വസ്ത്രം മാറി മടങ്ങുകയാണ്, എനിക്ക് കുറച്ച് സമയം തരൂ’ എന്ന്.

കിടപ്പുമുറിയില്‍ കയറി അയ്യാളെ കൂട്ടിക്കൊണ്ടുപോകുന്നത് തെറ്റാണെന്നാണ് ഈ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. അതേസമയം, ഭാര്യ സ്‌നേഹയുടെ കണ്ണുകളില്‍ കണ്ണുനീര്‍ ഉണ്ട്, അല്ലു അര്‍ജുന്‍ അവളെ നിശബ്ദനാക്കുന്നത് കാണാം. ഇതിന് പിന്നാലെ അല്ലു അര്‍ജുനെ ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുനൊപ്പം അച്ഛന്‍ അല്ലു അരവിന്ദ്, സഹോദരന്‍ അല്ലു ശിരീഷ് എന്നിവരും അവിടെ സന്നിഹിതരായിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. താന്‍ തിയേറ്ററിലേക്ക് വരുമെന്ന് നേരത്തെ തന്നെ പോലീസിനോട് പറഞ്ഞിരുന്നതായി അല്ലു അര്‍ജുന്‍ ഹര്‍ജിയില്‍ പറയുന്നു. ഈ അപകടത്തില്‍ തനിക്ക് പങ്കില്ല. യുവതിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഇയാള്‍ നേരത്തെ വീഡിയോ സന്ദേശം നല്‍കിയിരുന്നു. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്ന് ഇയാള്‍ പ്രഖ്യാപിച്ചിരുന്നു.

ആരാണ് ഇര?
ഡിസംബര്‍ അഞ്ചിനാണ് ‘പുഷ്പ 2: ദ റൂള്‍’ റിലീസ് ചെയ്തത്. ഇതിന് ഒരു ദിവസം മുമ്പ് ഡിസംബര്‍ നാലിന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും രാത്രി 9.30ന് ചിത്രത്തിന്റെ പ്രീമിയര്‍ ഷോ പ്രദര്‍ശിപ്പിച്ചിരുന്നു. അന്നേ ദിവസം സന്ധ്യ തിയറ്ററില്‍ ബെനിഫിറ്റ് ഷോയും സംഘടിപ്പിച്ചു. ഭാര്യ രേവതിയും (35 വയസ്സ്), മകനും മകളുമൊത്ത് ഭാസ്‌കര്‍ സിനിമ കാണാന്‍ അവിടെ എത്തിയിരുന്നു. അല്ലു അര്‍ജുനും ചിത്രം കാണാന്‍ തിയേറ്ററിലെത്തി. ആ സമയം ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയിരുന്നു. ഈ തിക്കിലും തിരക്കിലും പെട്ട് രേവതിയും മകനും താഴെ വീണു അബോധാവസ്ഥയിലായി. രേവതി മരിച്ചു. രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിന്റെ പരാതിയില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.