കോഴിക്കോട്: ചോറോട് ഒമ്പത് വയസുകാരിയെ വാഹനമിടിച്ചിട്ട് കടന്നുകളഞ്ഞ കേസിലെ പ്രതി ഷെജീൽനെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങൾ നൽകി ഇൻഷൂറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയെടുത്തതിനാണ് കേസെടുത്തത്.
വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കാർ മതിലിടിച്ച് കേടുപാട് പറ്റിയെന്ന് കാണിച്ചാണ് നഷ്ടപരിഹാരം വാങ്ങിയത്. 30,000 രൂപ ഇൻഷുറൻസ് കമ്പനിയിൽനിന്ന് നഷ്ടപരിഹാരമായി ഷെജീൽ വാങ്ങിയിരുന്നു. നാദാപുരം പൊലീസാണ് കേസെടുത്തത്. കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷജീൽ ആണ് വാഹനമോടിച്ചിരുന്നത് എന്ന് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തിൽ മരിച്ചിരുന്നു. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകാണ്.
















