India

മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് അബ്ദുള്‍ റഹ്‌മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ ഹാഫിസ് അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചതായി റിപ്പോർട്ടുകൾ. ഹൃദയാഘാതംമൂലം വെള്ളിയാഴ്ച മക്കി മരിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരിൽ ഒരാളായിരുന്നു കൊടുംകുറ്റവാളിയായ ഹാഫിസ് അബ്ദുൾ റഹ്‌മാൻ മക്കി.

പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുറച്ചു നാളായി ഇദ്ദേഹം ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ രാവിലെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നുവെന്ന് ജമാത് ഉദ്-ദവ നേതാക്കള്‍ അറിയിച്ചു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ മക്കിയെ 2020 ല്‍ തീവ്രവാദ വിരുദ്ധ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. 2023 ല്‍, മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. സ്വത്തുക്കള്‍ മരവിപ്പിക്കുകയും, യാത്രാ വിലക്ക്, ആയുധ ഉപരോധം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.