Kerala

അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

തിരക്കേറിയ റോഡില്‍ അമിതവേഗതയിലെത്തി കൊടും വളവില്‍ ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനില്‍ സുരേന്ദ്രന്‍ (68) മരിച്ച കേസില്‍ ടിപ്പര്‍ ഡ്രൈവര്‍ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പില്‍ രമേശ് കുമാറി (45)നെ പുളിക്കീഴ് പൊലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.

പൊടിയാടി ഐസിഐസിഐ ബാങ്കിന് വടക്കുവശം വലിയ വളവ് കഴിഞ്ഞ് അതേ ദിശയില്‍ പോയ്‌ക്കൊണ്ടിരുന്ന സ്‌കൂട്ടറിനെയാണ് ടിപ്പർ ഇടിച്ചിട്ടത്. വളവ് തിരിഞ്ഞ് അതിവേഗത്തിലെത്തിയ ടിപ്പര്‍ വേഗം കുറയ്ക്കാതെയാണ് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തത്. ഇതിനിടെ ലോറിയുടെ പിൻ ചക്രം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സുരേന്ദ്രന്‍ വാഹനവുമായി റോഡില്‍ തെറിച്ച് വീണു. ലോറിയുടെ പിന്നിലെ ഇടതുവശത്തെ ചക്രം സുരേന്ദ്രന്‍റെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. പിന്നാലെ ഡ്രൈവര്‍ക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു.

സുരേന്ദ്രന്‍റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് നിന്നും പൊട്ടിച്ചിതറിയ ഹെല്‍മെറ്റും മറ്റും പൊലീസ് ശേഖരിച്ചു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ പൊലീസ് രേഖപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.