Video

​ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നു : മുഖ്യമന്ത്രി

സനാതന ധർമ്മത്തിന്റെ വക്താവായി ശ്രീനാരായണ ​ഗുരുവിനെ സ്ഥാപിക്കാൻ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരയണ ഗുരുവിനെ ജാതിയുടെയോ മതത്തിന്റെയോ വേലിക്കുള്ളില്‍ നിര്‍ത്തുന്നത് നിന്ദയാണെന്നും സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. ഗുരു എന്തിനൊക്കെ വേണ്ടി നില കൊണ്ടോ, അതിനൊക്കെ എതിരായ പക്ഷത്തേക്ക് ഗുരുവിനെ തട്ടിയെടുത്ത് കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സനാതന ഹിന്ദുത്വം എന്നത് അതി മഹത്വവും അഭിമാനകരവുമായ എന്തോ ഒന്നാണെന്നും, അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പോംവഴിയെന്നുമുള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്. ഇതിന്റെ മുഖ്യ അടയാള വാക്യമായി ഉയര്‍ത്തിക്കാട്ടുന്നത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആശയവാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാകട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇത് ഒരു വിധത്തിലും എതിര്‍ക്കേണ്ടതല്ലല്ലോ, ഏറ്റവും ഉദാത്തമായ സങ്കല്‍പ്പമാണല്ലോ, ലോകത്ത് ഇത്ര ശ്രേഷ്ഠമായ അടയാള വാക്യം മുന്നോട്ടു വെച്ചത് ഹിന്ദുത്വം മാത്രമല്ലേ എന്നൊക്കെയാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.

ഈ വാദം ആവര്‍ത്തിക്കുന്നവര്‍ ഇതിനു തൊട്ടുമുമ്പത്തെ വരി ബോധപൂര്‍വെ മറച്ചു വെക്കുകയാണ്. പശുവിനും ബ്രാഹ്മണനും സുഖമുണ്ടാവട്ടെ എന്ന വരി മറച്ചു വെക്കുകയാണ്. ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്മണ കേന്ദ്രീകൃത രാഷ്ട്രീയവും ഒന്നു പരിശോധിച്ചു നോക്കുക. മനുഷ്യസ്‌നേഹമാണ് ഗുരുവിന്റെ സന്ദേശം. ആ സ്‌നേഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ല. അത്തരം വേര്‍തിരിവ് കല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ഗുരു സഹിക്കുമായിരുന്നില്ല. ഗുരുവിനെ ജാതിയുടേയോ മതത്തിന്റെയോ വേലി കെട്ടി അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അതിലും വലിയ ഗുരുനിന്ദ വേറെയുണ്ടാകാനില്ല. അക്കാര്യം നാം ഓര്‍മ്മിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest News