India

നിമിഷപ്രിയയുടെ മോചനം; ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍

യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയക്കായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോ​ഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്.

നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് റഷാദ് അൽ അലിമി ഈയിടെയാണ് അനുമതി നല്‍കിയത്. കൊല്ലപ്പെട്ട യെമൻ യുവാവ് തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്‍റെ ഗോത്രത്തിന്‍റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു മാസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.

2017 ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നഴ്‌സായ നിമിഷ പ്രിയയെ യെമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. വർഷങ്ങളായി യെമനിൽ ജോലി ചെയ്യുകയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ. തലാലുമായി ചേർന്ന് യെമനിൽ നിമിഷപ്രിയ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു.

ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 2018ൽ യെമൻ കോടതി നിമിഷപ്രിയക്ക് വധശിക്ഷക്ക് വിധിച്ചിരുന്നു. തലാലിന്‍റെ കുടുംബത്തിന് ദയാധനം നൽകി, നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ കുടുംബം ശ്രമിച്ചിരുന്നു.