Kerala

കെഎഫ്‌സിക്കെതിരെ സതീശന്റെ അഴിമതി ആരോപണം; മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ കമ്പനിയില്‍ കെഎഫ്സി 60 കോടി നിക്ഷേപിച്ചുവെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റ ആരോപണത്തിൽ മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാനറാ ബാങ്ക്, നബാർഡ്, യൂണിയൻ മുൻനിര ബാങ്കുകളടക്കം നിക്ഷേപം നടത്തിയ കമ്പനിയിലാണ് നിക്ഷേപം നടത്തിയത്. കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവർത്തിക്കുന്നത്. മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല. മുബൈ ഹൈക്കോടതിയിൽ കേസ് ഉണ്ട്. പകുതിയോളം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

2018 ല്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അനിൽ അമ്പാനിയുടെ റിലയന്‍സ് കൊമേഴസ്യൽ ഫിനാന്‍സ് കമ്പനിയിൽ 60 കോടി രൂപയുടെ നിക്ഷേപം നടത്തി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തി വെച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ ആരോപണം.