Fact Check

ഹിന്ദു സന്യാസിയെ ഒരു കൂട്ടം ആളുകള്‍ നിര്‍ബന്ധമായി പിടികൂടി മതപരിവര്‍ത്തനം നടത്തിയോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്

ഒരു കൂട്ടം ആളുകള്‍ തെരുവില്‍ നിന്ന് ഒരു വൃദ്ധനെ ബലമായി പിടിച്ചുകൊണ്ടു വരികയും ഒരു സ്ഥലത്ത് ഇരുത്തിയശേഷം അയ്യാളുടെ തലമുടിയും താടിയുടെ പകുതി ട്രിമ്മര്‍ ഉപയോഗിച്ച് മുറിക്കുന്ന കാഴ്ചയടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബംഗ്ലാദേശിലെ ഒരു ഹിന്ദു സന്യാസിയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും അദ്ദേഹത്തിന്റെ തലമുടി ബലമായി മുറിക്കുകയും ചെയ്തു എന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

പലപ്പോഴും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ എക്‌സ് ഉപയോക്താവ് ചന്ദന്‍ ശര്‍മ്മ, വീഡിയോ ട്വീറ്റ് ചെയ്യുകയും ബംഗ്ലാദേശിലെ ഒരു സന്യാസിയെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അവകാശപ്പെടുകയും ചെയ്തു.

നവീന്‍ കുമാര്‍ എന്ന ഉപയോക്താവും വൈറലായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അതേ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഈ വിഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തു.

എന്താണ് സത്യാവസ്ഥ

വൈറല്‍ വീഡിയോ അടങ്ങിയ ഒരു ട്വീറ്റിന് ബംഗ്ലാദേശിലെ വസ്തുതാ പരിശോധകന്‍ നല്‍കി വിവരങ്ങൾ ഞങ്ങള്‍ ശ്രദ്ധിച്ചു,

വീഡിയോയുടെ ഇമേജ് ഗൂഗിളില്‍  റിവേഴ്സ് സെർച്ച് നടത്തി. ഈ വീഡിയോയ്ക്ക് ബംഗ്ലാദേശിലെ ഫാക്ട് ചെക്കര്‍ ഷൊഹനുര്‍ റഹ്‌മാന്‍ ഫെയ്സ്ബുക്കിലൂടെ മറുപടി പറഞ്ഞു. വീഡിയോയിൽ കാണിച്ചയാൾക്ക് സ്വന്തമായി ഒരു വീടില്ലെന്ന് ഷൊഹനുര്‍ പറഞ്ഞു. തെരുവിൽ അലഞ്ഞ് നടക്കുന്നയാളുകളെ പുനരധിവസിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുന്ന സന്നദ്ധ സംഘടനയുടെ ആളുകളാണ് അവരെന്ന് ഷൊഹനുര്‍ പറഞ്ഞു. ഇതോടൊപ്പം ‘മഹ്ബൂബ് ക്രിയേഷന്‍’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിന്റെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഈ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍, നവംബര്‍ 5 ന് ഈ പേജില്‍ വൈറലായ വീഡിയോ പോസ്റ്റ് ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി. അതിന്റെ അടിക്കുറിപ്പ് ബംഗ്ലാ ഭാഷയില്‍ ‘ഭിന്ന പ്രകൃതി എക്‌ജോണ്‍ മാനുഷ്’, അതായത് വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യന്‍ എന്നാണ്. ആ പേജിന്റെ അഡ്മിന്‍ മഹ്ബൂബ് അഫ്രീദി ഡിസംബര്‍ 9 ന് ഈ പേജില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവന കണ്ടെത്തി . ഒരു ഹിന്ദു സന്യാസിയെ ഇസ്ലാം മതം സ്വീകരിച്ചുവെന്ന തെറ്റായ വിവരങ്ങള്‍ ഇന്ത്യയില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നു. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാതെ തെരുവില്‍ കഴിയുന്നവരെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മഹ്ബൂബ് അഫ്രീദി നടത്തുന്ന സ്ട്രീറ്റ് ഹ്യൂമാനിറ്റി ഓഫ് ബംഗ്ലാദേശ് എന്ന യൂട്യൂബ് ചാനലില്‍ 2024 ഒക്ടോബര്‍ 28-ന് വൈറല്‍ ക്ലിപ്പ് അപ്ലോഡ് ചെയ്ത മുഴുനീള വീഡിയോയും ഞങ്ങള്‍ കാണാനിടയായി. ഇയാളുടെ സംഘം വയോധികന്റെ മുടി മുറിച്ച് കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കുന്നതും ഈ വീഡിയോയില്‍ കാണാം. ഈ യൂട്യൂബ് ചാനലില്‍ അശരണരെ സഹായിക്കുന്ന നിരവധി വീഡിയോകള്‍ ഉണ്ട്, ഇതില്‍ പലതിലും അദ്ദേഹത്തിന്റെ ടീം മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും തെരുവില്‍ താമസിക്കുന്നവര്‍ക്കും മുടി മുറിച്ച് വസ്ത്രങ്ങള്‍ നല്‍കി. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ഹിന്ദു സന്യാസിയായി ബംഗ്ലാദേശ് സ്വദേശിയെ ചിത്രീകരിച്ച് പ്രചരിപ്പിച്ച വീഡിയോയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ടെത്താന്‍ സാധിച്ചു.

 

Latest News