India

ആം ആദ്മി പാര്‍ട്ടി വെറും ദുരന്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഡല്‍ഹിയിലെ നിയമസഭ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് തുടക്കമിട്ട് ബിജെപി

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പിന് പരിപാടികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹിയില്‍ സംസ്ഥാന ഭരണത്തില്‍ തുടരുന്നവര്‍ ഇവിടുത്തെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് വളരെയധികം നാശമുണ്ടാക്കി. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന പണത്തിന്റെ പകുതി പോലും വിദ്യാഭ്യാസത്തിന് ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഡല്‍ഹി സര്‍ക്കാര്‍ നിരവധി അഴിമതികള്‍ നടത്തി. മദ്യവില്‍പ്പനകളിലെ അഴിമതി, കുട്ടികളുടെ സ്‌കൂളുകളിലെ അഴിമതി, പാവപ്പെട്ടവരെ ചികിത്സിക്കുന്നതിലെ അഴിമതി, മലിനീകരണത്തിനെതിരെ പോരാടുന്നതിന്റെ പേരില്‍ അഴിമതി, റിക്രൂട്ട്മെന്റിലെ അഴിമതി. ഇക്കൂട്ടര്‍ ഡല്‍ഹിയുടെ വികസനത്തെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ‘എഎപി’ ഒരു ദുരന്തമായി മാറി ഡല്‍ഹിയില്‍ പതിച്ചിരിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെക്കുറിച്ചും മോദി സംസാരിച്ചു. മോദി ഒരിക്കലും തനിക്കായി ഒരു വീട് നിര്‍മ്മിച്ചിട്ടില്ലെന്ന് രാജ്യത്തിന് അറിയാം, എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം നാല് കോടിയിലധികം പാവപ്പെട്ട ആളുകള്‍ക്ക് വീട് നിര്‍മ്മിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ചു. എനിക്കും ഒരു ഗ്ലാസ് കൊട്ടാരം നിര്‍മ്മിക്കാമായിരുന്നു, പക്ഷേ എന്റെ നാട്ടുകാര്‍ക്ക് സ്ഥിരമായ വീടുകള്‍ ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായിരുന്നു.

ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി. ഒരു വശത്ത് ആം ആദ്മി പാര്‍ട്ടി, അരവിന്ദ് കെജ്രിവാള്‍ ജി, ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്ല ആരോഗ്യ സംവിധാനവും വൈദ്യുതിയും വെള്ളവും നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു , . മറുവശത്ത്, തിരഞ്ഞെടുപ്പിന് അജണ്ടയില്ലാത്ത ഭാരതീയ ജനതാ പാര്‍ട്ടി. 10 വര്‍ഷമായി തങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തിലുണ്ടെന്നും ലക്ഷക്കണക്കിന് കോടിയുടെ ബജറ്റുണ്ടെന്നും ഭാരതീയ ജനതാ പാര്‍ട്ടി പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യം ഞങ്ങളോട് പറയണം.