Kerala

ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ ഇന്ന് മുനമ്പം സന്ദർശിക്കും; പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തും

മുനമ്പം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഇന്ന് മുനമ്പം സന്ദര്‍ശിക്കും. മുനമ്പത്ത് പള്ളി പാരിഷ് ഹാളില്‍ വെച്ച് കമ്മീഷന്‍ പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തും. ജുഡീഷ്യല്‍ കമ്മീഷന്‍ ആദ്യമായാണ് മുനമ്പത്ത് എത്തുന്നത്. ഈ മാസം അവസാനത്തോടെ കമ്മീഷന്‍ സിറ്റിംഗ് തുടങ്ങാനാണ് തീരുമാനം. ഫെബ്രുവരിയില്‍ സിറ്റിംഗ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എറണാകുളം കലക്ട്രേറ്റിലാണ് കമ്മിഷന് ഹിയറിങ് ആരംഭിക്കുക. ഭൂമിയുടെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ കമ്മിഷന്‍ പരിശോധിക്കും. ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങനെ സംരക്ഷിക്കാം എന്ന് ശുപാര്‍ശ ചെയ്യണം.മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജനുവരിയില്‍ ഹിയറിങ് ആരംഭിക്കുമെന്ന് വ്യക്തമായിരുന്നു. കക്ഷികള്‍ക്ക് കമ്മിഷന്‍ നോട്ടിസ് അയയ്ക്കുകയു ചെയ്തിരുന്നു.

മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ വഖഫ് ബോര്‍ഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളേജ്, മുനമ്പം നിവാസികളുടെ പ്രതിനിധികള്‍ എന്നിവരോടാണ് നിലപാട് അറിയിക്കാന്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടത് അടക്കം വിവരങ്ങള്‍ കമ്മിഷനെ അറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയപരിധിയാണ് നല്‍കിയത്.