Entertainment

‘മാർക്കോ 2’ വിൽ വില്ലൻ ചിയാൻ വിക്രം തന്നെ ? ആകാംഷ വർധിപ്പിച്ച് ഉണ്ണി മുകുന്ദൻ – വിക്രം കൂടിക്കാഴ്ച

ഉണ്ണി മുകുന്ദൻ നായകനായി വന്ന് ഇന്ത്യന്‍ സിനിമയിലെതന്നെ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രമെന്ന വിശേഷണത്തോടെ എത്തിയ മാര്‍ക്കോ മറുഭാഷാ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടു. മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും മികച്ച കളക്ഷനാണ് മാര്‍ക്കോ നേടിയത്. വിദേശത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന്. വിദേശത്ത് നിന്ന് മാത്രമായി 31.4 കോടി രൂപ നേടിയിരിക്കുകയാണ് മാര്‍ക്കോ എന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്. 100 കോടിയും കടന്ന് മുന്നേറ്റം തുടരുകയാണ് ചിത്രം.

രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം ആണെന്ന അഭ്യൂഹങ്ങളും ഇതിനിടെ പരന്നിരുന്നു. ഇതോടെ സോഷ്യല്‍മ മീഡിയയിലെ ചര്‍ച്ചകള്‍ കൊഴുത്തു. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് ഒന്നുകൂടി ആക്കം കൂട്ടുന്ന ഉണ്ണി മുകുന്ദന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്.

നടന്‍ ചിയാന്‍ വിക്രവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. വി മോഡ് എന്ന് മാത്രമാണ് ചിത്രങ്ങള്‍ക്ക് ഉണ്ണി ക്യാപ്ഷന്‍ ആയി കുറിച്ചിരിക്കുന്നത്. മാര്‍ക്കോയുടെ നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദും കഴിഞ്ഞ ദിവസം വിക്രത്തെ കണ്ടിരുന്നു. ഉണ്ണി മുകുന്ദന്‍റെ പുതിയ പോസ്റ്റിന് താഴെ മാര്‍ക്കോ 2 ല്‍ വിക്രത്തെ ഉറപ്പിച്ച മട്ടിലാണ് ആരാധകരുടെ പ്രതികരണം. മാർക്കോ 2വിൽ വിക്രം ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ വിക്രം കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നുമാണ് കമന്റുകൾ. അതേസമയം 100 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം കൊറിയയിൽ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിലിൽ ആയിരിക്കും മാർക്കോയുടെ കൊറിയൻ റിലീസ്. ബഹുബലിയ്ക്ക് ശേഷം കൊറിയയിലേക്ക് പോകുന്ന തെന്നിന്ത്യൻ ചിത്രം കൂടിയാണ് മാർക്കോ.

ഒരു എ റേറ്റഡ് ചിത്രം ഇത്രയും വലിയ ബോക്സ് ഓഫീസ് സ്വീകാര്യത നേടുന്നത് അപൂര്‍വ്വതയാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി കലൈ കിംഗ്സണ്‍ ആണ്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും വലിയ പ്രശംസ നേടിയിരുന്നു. കന്നഡത്തില്‍ നിന്നുള്ള പ്രശസ്ത സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ ആണ് മാര്‍ക്കോയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന് പാന്‍ ഇന്ത്യന്‍ റീച്ച് ആണ് ചിത്രം നേടിക്കൊടുത്തത്. ചിത്രത്തിൽ ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്നിരുന്നു.