Kerala

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സുഹൃത്ത്

തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സുഹൃത്ത് ജയിന്‍. ബിനിലിനെ അഞ്ചാം തീയതിയാണ് മറ്റൊരു സംഘത്തിനൊപ്പം അയച്ചത്. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്‍റെ മൃതദേഹം കണ്ടെന്ന് ജയിന് ബിനിലിന്‍റെ കുടുംബത്തെ അറിയിച്ചു. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജയിനും പരിക്കേറ്റു. ജയിനിപ്പോള്‍ മോസ്കോയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ബിനിലിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.

ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. പിഎന്നാല്‍ മലയാളി ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെടുകയായിരുന്നു. ഇന്ത്യൻ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാൻഡർക്ക് നൽകിയെങ്കിലും ഓര്‍ഡർ മടക്കി അയക്കുകയാണ് ഉണ്ടായത്. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിന്‍റെ മരണ വാര്‍ത്ത എത്തിയത്. ബിനിലിന്റെ മൃതദേഹവും മോസ്കോയിൽ ചികിത്സയിലുള്ള ജയിനെയും നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകയാണ് ഇരുവരുടെയും ബന്ധുക്കൾ.