കിഷ്ത്വർ ജില്ലയിലെ ഭീകരവാദ ശൃംഖലകൾ തകർക്കുന്നതിന്റെ ഭാഗമായി പാക് ഭീകരവാദ സംഘടനകളിലെ പതിനൊന്ന് കമാൻഡർമാരുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. മറ്റ് 18 പേരുടെ കൂടി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായിവരികയാണ്. ഛിനാബ് താഴ്വാര മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടിയെന്നും പൊലീസ് പറഞ്ഞു.
11 പേർക്കെതിരെയും യു.എ.പി.എ ചുമത്തി അന്വേഷണം നടന്നുവരികയായിരുന്നെന്ന് കിഷ്ത്വാർ എസ്.എസ്.പി ജാവേദ് ഇഖ്ബാൽ മിർ അറിയിച്ചു. ഷബീർ അഹമദ് എന്ന ജുനൈദ്, ജമാൽ ദിൻ നൈക് എന്ന മുദാസിർ, ഷബിർ അഹമദ്, മൻസൂർ അഹമദ്, ഗുലാം മുഹമ്മദ് ഗുജ്ജർ, ഗുലാം നബി എന്ന മജീദ്, മുഹമ്മദ് ഷാഫി എന്ന അംജാദ്, ഗുലാം ഹുസൈൻ ഷെയ്ഖ്, ബഷീർ അഹമ്മദ് റൈന എന്ന ഷൗക്കത്ത്, ഗുലാം അഹമ്മദ് എന്ന ജാവിദ്, ഗുലാബു എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.