World

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റും; നടപടിയുമായി ട്രംപ് | donald trump bars transgender women from prisons

ജനിച്ച സമയത്തുള്ള ലിംഗ ഭേദത്തിൽ വ്യത്യാസം വരുത്തുന്നതിനുള്ള സർക്കാർ അനുമതി അവസാനിപ്പിക്കുന്നതായി വ്യക്തമാക്കുന്നതാണ് നടപടി

ന്യൂയോർക്ക്: അമേരിക്കയിലെ ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാർക്കെതിരെ നടപടിയുമായി ഡൊണാൾഡ് ട്രംപ്. ഫെഡറൽ ജയിലുകളിൽ കഴിയുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റാനാണ് ട്രംപിന്റെ നിർദ്ദേശം.

ലിംഗമാറ്റ ചികിത്സാ സംബന്ധിയായ എല്ലാ സഹായങ്ങളും തടവുകാർക്ക് നിഷേധിക്കാനും ട്രംപിന്റെ ഉത്തരവ് വിശദമാക്കുന്നുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ജനിച്ച സമയത്തുള്ള ലിംഗ ഭേദത്തിൽ വ്യത്യാസം വരുത്തുന്നതിനുള്ള സർക്കാർ അനുമതി അവസാനിപ്പിക്കുന്നതായി വ്യക്തമാക്കുന്നതാണ് നടപടി.

ട്രാൻസ് വിഭാഗത്തിലുള്ള തടവുകാരുടെ ജീവൻ വരെ അപകടത്തിലാക്കുന്നതാണ് നടപടിയെന്നാണ് അവകാശ പ്രവർത്തകർ നീക്കത്തെ നിരീക്ഷിക്കുന്നത്. അതേസമയം ഏകലിംഗ തടവറകൾക്കായി വാദിക്കുന്ന വിമൻസ് ലിബറേഷൻ ഫ്രണ്ട് ട്രംപിന്റെ നീക്കത്തെ വലിയ വിജയമെന്നാണ് നിരീക്ഷിക്കുന്നത്. പുരുഷന്മാരുടെ ജയിലുകളിൽ ട്രാൻസ് വിഭാഗത്തിലുള്ളവർക്ക് നേരെ ലൈംഗിക അതിക്രമങ്ങളും ശാരീരിക അക്രമങ്ങളുമുണ്ടാകുമെന്നാണ് അവകാശ പ്രവർത്തകർ വിശദമാക്കുന്നത്.

കോടതിക്ക് മുൻപിലെത്തുന്ന പ്രത്യേക പരിഗണന വേണ്ട തടവുകാർക്കുള്ള തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് കോടതികൾക്കും ട്രംപിന്റെ തീരുമാനം നിയന്ത്രണം വരുത്തുമെന്നാണ് വിലയിരുത്തൽ. 2022ൽ ഇല്ലിനോയിസിലെ ഫെഡറൽ ജില്ലാ ജഡ്ജ് ട്രാൻസ് വിഭാഗത്തിലുള്ള തടവുകാരന് ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിയായ ചികിത്സാ സഹായം നിഷേധിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന് കാണിച്ച് ചികിത്സാനുമതി നൽകിയിരുന്നു.

നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ 1500 തടവുകാർക്കാണ് നീക്കം ബാധിക്കുക. വനിതാ തടവുകാരിൽ 15 ശതമാനത്തോളം ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളവരാണ്യ 144000 പുരുഷ തടവുകാരിൽ 750 പേരാണ് ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് അമേരിക്കയിലെ ജയിൽ വകുപ്പിന്റെ റിപ്പോർട്ട്.

ആണും പെണ്ണും എന്ന ജെൻഡർ മാത്രമേ ഇനി യുഎസിൽ ഉണ്ടാകൂ, സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രാൻസ്ജെൻഡറുകളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറിയതിന് ശേഷം ഇതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു.