Kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് ശക്തമാകുമെന്നു മുന്നറിയിപ്പ്. സാധാരണയിലും കൂടുതൽ ചൂടാണ് ജനുവരിയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ, 2024ൽ ആണു സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. 2023 ആണ് തൊട്ടുപിന്നിലുള്ള വർഷം. 2025ൽ, കഴിഞ്ഞ വർഷത്തെക്കാളും ചൂട് കൂടുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 36.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. കോട്ടയത്ത് 36.5 ‍ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

കേരളത്തിൽ അടുത്തടുത്ത വർഷങ്ങളിലായി താപനില ക്രമേണ ഉയരുന്ന പ്രവണതയാണ്. മുൻപ്, മാർച്ച് മാസം മുതലാണു ചൂട് വർധിച്ചിരുന്നതെങ്കിൽ 2023,24 വർഷങ്ങളിൽ ജനുവരി മുതലേ ചൂടിന്റെ കാഠിന്യമുണ്ട്. 2025 തുടക്കത്തിലും ഈ സ്ഥിതി തുടരുകയാണ്. വരുംദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ ഇടവിട്ട മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ചൂടിന്റെ കാര്യത്തിൽ നേരിയ ശമനമേ വരുത്തൂ. എല്ലാ ജില്ലകളിലും പൊതുവേ പകൽ താപനില ഉയർന്നു നിൽക്കും. ‘എൽനിനോ’ പ്രതിഭാസം വിട്ടുപോയെങ്കിലും അതിന്റെ അനുരണനങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല. ഉത്തരായനകാലം തുടങ്ങിയതിനാൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നതും ചൂട് കൂടുന്നതിനു കാരണമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.