പ്രയാഗ്രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സാഹചര്യത്തിൽ മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിൽ സുരക്ഷ ശക്തമാക്കി. സ്നാനത്തിനായി ത്രിവേണി സംഗമഘട്ട് പോലുള്ള ഘട്ടുകൾ ഒഴിവാക്കി. തിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ സ്നാനം നടത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. 30 പേരാണ് അപകടത്തിൽ മരിച്ചത്. 90 പേരാണ് ആശുപതിയിൽ കഴിയുന്നത്. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്
ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് ദുരന്തമുണ്ടായത്. സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഈ സമയത്ത് വന്‍ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണെന്നാണ് വിവരം. നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.