തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ റിമാൻഡ് ചെയ്ത പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താനാണ് പൊലീസിന്‍റെ തീരുമാനം. നെയ്യാറ്റിൻകര JFCM കോടതി മൂന്നിൽ ആയിരിക്കും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. പൂജപ്പുര മഹിളാമന്ദിരത്തിൽ തുടരുന്ന ശ്രീതുവിനേയും ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെ രാത്രി 2 മണിക്കൂറിലേറെ എസ്‍പിയുടെ നേതൃത്വത്തിൽ ശ്രീതുവിനെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ച ജ്യോത്സ്യൻ ശങ്കുമുഖം ദേവീദാസനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തും. പത്തുമണിയോടെ എത്താനാണ് ഇയാൾക്ക് നിർദേശം നൽകിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യമാണ് ജ്യോത്സനിൽ നിന്ന് പൊലീസ് തേടുക. സഹോദരിയോടുള്ള വിരോധം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ ബന്ധുക്കളെ ഉടൻ ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം.