കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ബജറ്റിലൂടെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ രണ്ട് പരിഗണന മാത്രമായിരുന്നു ധനമന്ത്രിക്ക് ഉണ്ടായിരുന്നത്. സർക്കാരിനെ താങ്ങി നിർത്തുന്ന ബിഹാറിലെ ജെഡിയുവിനെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ഒന്ന്. മറ്റൊന്ന് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച ഇളവാണ്. കേരളത്തിൻ്റെ ആവശ്യങ്ങളിൽ ഒന്നിനോടും പ്രതികരിച്ചില്ല. മധ്യമർഗത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന് പറയുമ്പോഴും രാജ്യത്തെ രണ്ട് ശതമാനം മാത്രമായ ആദായനികുതി നൽകുന്നവരെ പ്രീതിപ്പെടുത്താനാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റിലിലെ പോലെ ആറിടത്താണ് ഇത്തവണത്തെ ബജറ്റിലും ബിഹാറിനെ പരാമർശിച്ചത്.
ബജറ്റ് പ്രസംഗത്തിൽ ആന്ധ്രപ്രദേശ് എന്തുകൊണ്ടില്ല എന്ന് അത്ഭുതപ്പെട്ടേക്കാം. എന്നാൽ ബജറ്റ് അവതരണത്തിന് മുമ്പ് പ്രധാനമന്ത്രി ആന്ധ്രപ്രദേശിൽ എത്തി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൊണ്ട് ഇത്തവണ പൂർണ്ണമായും ബിഹാറിൻ്റെ ഊഴമായി മാറി. എത്രത്തോളം രാഷ്ട്രീയ സങ്കുചിത്വമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് ഇതുനോക്കിയാൽ വ്യക്തമാകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.