കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് വിമർശനം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐഎം അനുശോചിക്കുകയും ചെയ്തു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത് എന്നും ഇതിനെ ന്യായീകരിക്കാൻ കഴിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമർശനം.
കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ അനുശോചന പ്രമേയത്തിലാണ് നവീൻ ബാബുവിന് അനുശോചനം അർപ്പിച്ചത്. നവീൻ ബാബുവിൻ്റെ പേര് പ്രത്യേകം പരാമർശിച്ചാണ് അനുശോചനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ ബന്ധുവും കൂടിയായ പി വി ഗോപിനാഥാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. പെട്രോൾ പമ്പിനായി ഗോപിനാഥ് ഇടപെട്ടിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഗോപിനാഥ് ആരോപണം നിരസിച്ചിരുന്നു.
യാത്രയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. യാത്രയപ്പ് ദിനത്തിൽ ദിവ്യ നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു.
കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. പാർട്ടി കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത വോട്ട് ചോർച്ചയുണ്ടായെന്നും ബിജെപി സാന്നിധ്യം പലയിടങ്ങളിലും വർധിച്ചു . താഴെത്തട്ടിൽ അണികളും നേതാക്കളും തമ്മിൽ അകലം വർധിക്കുന്നുവെന്നും വിമര്‍ശനം.വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് അതൃപ്തി എന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്.
കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ ഇന്ന് പൊതുചർച്ച നടക്കും. ഇന്നലെ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലാണ് പൊതുചർച്ച. ഓരോ ഏരിയ കമ്മിറ്റിയിൽ നിന്നും ഒന്നോ രണ്ടോ പേർ വീതമാണ് പൊതു ചർച്ചയിൽ പങ്കെടുക്കുക.. പാർട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ഇതിന് മറുപടി നൽകും. മുഖ്യമന്ത്രിയും മറുപടി പറഞ്ഞേക്കും . ഇന്നലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിനു ശേഷം ഗ്രൂപ്പ് ചർച്ച മാത്രമാണ് അവസാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻസമയം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
പി പി ദിവ്യയുടെ പ്രസംഗം കൂടാതെ തുടര്‍ഭരണത്തിലെ രാഷ്ട്രീയ പ്രതിസന്ധി, ഇ പി ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച, ആത്മകഥാ വിവാദം, മനു തോമസ് ഉന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണങ്ങൾ, നേതാക്കളുടെ ബിനാമി സ്വത്ത് സമ്പാദന ആരോപണങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജന്‍ ഒഴിവായേക്കുമെന്നാണ് സൂചനകൾ. നിലവിലെ ടേം വ്യവസ്ഥ പ്രകാരം എം വി ജയരാജന്‍ മാറേണ്ട സാഹചര്യം ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒഴിഞ്ഞേക്കും. കെ കെ രാഗേഷോ ടി വി രാജേഷോ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്താനും സാധ്യതയുണ്ട്. മൂന്നാം തീയതിയാണ് സമ്മേളനം സമാപിക്കുക.