24 മണിക്കൂറുകൾക്കിടയിൽ ബലൂചിസ്ഥാനിൽ കൊല്ലപ്പെട്ടത് 18 സുരക്ഷാ ഉദ്യോഗസ്ഥരും 23 ഭീകരരുമാണ്. ഈ പശ്ചാത്തലത്തിൽ പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീർ ഇവിടം സന്ദർശിച്ചതായി റിപ്പോർട്ട്.
മുതിർന്ന സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോടൊപ്പമാണ് സൈനിക മേധാവി സന്ദർശനത്തിനെത്തിയത്. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി, ഗവർണർ ഷെയ്ഖ് ജാഫർ ഖാൻ മണ്ടോഖൈൽ എന്നിവർക്കൊപ്പം സൈനികരുടെ ശവസംസ്കാര ചടങ്ങിൽ പ്രാർഥനകൾ നടത്തുകയും പരിക്കേറ്റ സൈനികരെ ക്വറ്റയിലെ സംയുക്ത സൈനിക ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തതായി പാകിസ്ഥാൻ മിലിട്ടറിയുടെ മീഡിയ വിംഗ് ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് റിപ്പോർട്ട് ചെയ്തു.