സനാതന ധർമ്മത്തെയും, കുംഭമേളയേയും ഇടിച്ചു താഴ്ത്താൻ ഒരു ഗൂഢാലോചനക്കും കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത്തരം ശക്തികൾക്കെതിരെ കരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു. കുംഭമേള ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോയെന്നതിൽ അന്വേഷണം. തിക്കും തിരക്കും സൃഷ്ടിക്കാൻ ബാഹ്യ ഇടപെടലുണ്ടായോയെന്നാണ് സംശയം. കുംഭമേള നിർത്തിവയ്പ്പിക്കാനായിരുന്നോ നീക്കമെന്നും അന്വേഷണ സംഘത്തിന് സംശയം ഉണ്ട്.
കുംഭമേള ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു ഡിജിപിയും യുപി ചീഫ് സെക്രട്ടറിയും കുംഭമേള നഗരി സന്ദർശിച്ചു സ്ഥിതി വിലയിരുത്തി.
മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
12 വർഷത്തിന് ശേഷമുള്ള കുംഭമേള ജനുവരി 13നാണ് തുടങ്ങിയത്. ഫെബ്രുവരി 26ന് അവസാനിക്കും. പ്രയാഗ് രാജിൽ 9-10 കോടി ഭക്തർ എത്തിയിരുന്നുവെന്നും ജനക്കൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ, ക്രമീകരണത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.