Environment

40000 വർഷം പഴക്കം! ടെക്സസിൽ വമ്പൻ മാമ്മത്ത് തലയോട്ടി കണ്ടെത്തി | texas-mammoth-skull-discovery

ടെക്സസിലെ എല്ലിസ് കൺട്രിയിൽ നിന്നാണു തലയോട്ടി കിട്ടിയത്

യുഎസിലെ സെൻട്രൽ ടെക്സസിൽ 40000 വർഷം പഴക്കമുള്ള മാമ്മത്ത് തലയോട്ടി കണ്ടെത്തി. ഹിൽസ്ബറോയിലുള്ള ടെക്സസ് ത്രൂ ടൈം ഫോസിൽ മ്യൂസിയത്തിലാണ് കൊളംബിയൻ വിഭാഗത്തിലുള്ള മാമ്മത്തിന്റെ തലയോട്ടി കണ്ടെത്തിയത്. ടെക്സസിലെ എല്ലിസ് കൺട്രിയിൽ നിന്നാണു തലയോട്ടി കിട്ടിയത്. കൊമ്പുകൾക്ക് 12 മുതൽ 13 അടിവരെ നീളമുണ്ട്. ടെക്സസിൽ വിവിധയിടങ്ങളിൽ നിന്നായി കിട്ടിയ ഹിമയുഗ ജീവികളുടെ പ്രദർശനം നടത്താൻ മ്യൂസിയം ആലോചിക്കവേയാണു പുതിയ തലയോട്ടിയും കിട്ടിയത്.
ആനകളുടെ കുടുംബത്തിൽപ്പെട്ട വലുപ്പമേറിയ ജീവികളായ മാമ്മത്തുകളെ ഭൂമിയിലേക്കു തിരികെയെത്തിക്കാൻ ശാസ്ത്രജ്ഞർ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. റഷ്യൻ സംരംഭകനായ ആൻദ്രേ മേൽനിചെൻകോ കൊളോസൽ എന്ന പേരിലുള്ള സ്റ്റാർട്ടപ്പുമായി ചേർന്നാണ് ഇതിനു പണം മുടങ്ങുന്നത്.

ഒന്നരക്കോടി യുഎസ് ഡോളർ ചെലവഴിച്ചാണു ഗവേഷണം. പഴയകാല വൂളി മാമ്മത്തുകളെ അതുപോലെ തിരികെയെത്തിക്കാനല്ല ഇവരുടെ ശ്രമം. മറിച്ച് വൂളി മാമ്മത്തും ഏഷ്യൻ ആനകളുമായുള്ള സങ്കരയിനം ജീവികളെ ഭൂമിയിൽ പുനസൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏഷ്യൻ ആനകൾക്കും മാമ്മത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്. ആഫ്രിക്കൻ ആനകൾ ഇക്കൂട്ടത്തിൽ വരില്ല. അടുത്തകാലത്ത്, സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിൽ നിന്നും ഒരു മാമ്മത്തിന്റെ നശിക്കാത്ത ശവം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ജനിതകഘടനയിൽ ക്രിസ്പർ–കാസ് 9 ജീൻ എഡിറ്റിങ് വഴി മാറ്റങൾ വരുത്തി ഗവേഷണം പൂർത്തീകരിക്കാനാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. രണ്ടോ മൂന്നോ വർഷങ്ങൾക്കിടയിൽ തങ്ങളുടെ ഗവേഷണം ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമത്തിലാണു കൊളോസൽ.

ഇങ്ങനെ സൃഷ്ടിക്കുന്ന മാമ്മത്ത് ആനകളെ ഉത്തരധ്രുവ മേഖലയിൽ വിട്ടാൽ അവ കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിലും പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്നതിനും കാരണമാകുമെന്നാണു ശാസ്ത്രജ്ഞരുടെ വാദം. ഒരുകാലത്ത് ആർട്ടിക് മേഖലയിൽ പുൽമേടുകൾ സുലഭമായിരുന്നു. മഞ്ഞിൽ പുതഞ്ഞുള്ള ഈ പുൽമേടുകൾ മാമ്മത്തുകളുടെ പ്രധാന ഭക്ഷണസ്രോതസ്സായിരുന്നു. ഇവ പെർമഫ്രോസ്റ്റിനെ സംരക്ഷിച്ചുനിർത്തുകയും അന്തരീക്ഷ കാർബണിനെ സംഭരിച്ച് ബഹിർഗമനത്തോത് കുറയ്ക്കുകയും ചെയ്തു. എന്നാൽ മാമ്മത്തുകൾ അപ്രത്യക്ഷമായതോടെ പുൽമേടുകൾ നശിക്കുകയും ഇവയുടെ ഭാഗത്ത് പായലുകളും മറ്റും വളരുകയും ചെയ്തു. പുതിയ മാമ്മത്ത് ആനകൾ വരുന്നതോടെ പുൽമേടുകളും തിരിച്ചുവരുമെന്ന് പറയപ്പെടുന്നു. ഇക്കോ എൻജിനീയറിങ്ങിലെ റീവൈൽഡിങ് എന്ന പ്രക്രിയയാണ് ഇത്.

ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽപ്പെട്ടവയുമാണ്. ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ–സമീപ മേഖലകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മത്തുകൾ കഥാപാത്രങ്ങളായി.

മാമ്മോത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു. റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മത്ത് യുഗത്തിന് അന്ത്യമായി.2028ൽ മാമ്മത്ത് ഹൈബ്രിഡുകൾ വീണ്ടും ഭൂമിയിലെത്തുമെന്നാണു കൊളോസൽ ശാസ്ത്രജ്ഞർ പറയുന്നത്.

STORY HIGHLIGHTS : texas-mammoth-skull-discovery