തിരുവനന്തപുരം: മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത വിഷ്ണുജയെ ഭർത്താവ് പ്രബിൻ ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് സുഹൃത്ത് പറഞ്ഞു. കഴുത്തിന് കയറിപ്പിടിക്കാറുണ്ടായിരുന്നുവെന്നും അടിക്കുമെന്നും പറയുന്നു. വിഷ്ണുജയുടെ വാട്സാപ്പ് പ്രബിന്‍റെ ഫോണിൽ കണക്റ്റഡ് ആയിരുന്നു. ഫോണിലൂടെ പോലും ബുദ്ധിമുട്ട് പങ്കുവെക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസിൽ പൊലീസ് ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും. ജീവനൊടുക്കിയ വിഷ്ണുജയുടെ കുടുംബത്തിന്‍റെ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത ഭർത്താവ് പ്രബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്‍റെ പേരിലും ഭർത്താവ് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭർതൃവീട്ടിൽ വിഷ്ണുജയെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2023 ലായിരുന്നു വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രബിനും തമ്മിലുള്ള വിവാഹം.