ഇടുക്കി: മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സൂചിപ്പിച്ചു.
ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് കേസിൽ നിർണായകമായത്. സംശയം തോന്നിയ ഡ്രൈവർ കാഞ്ഞാർ എസ് ഐക്ക് വിവരം നൽകുകയായിരുന്നു.
മൂലമറ്റത്തെ തേക്കൻകൂപ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ ആദ്യം വിവരമറിയിക്കുന്നത്. മേലുകാവിൽ നിന്ന് കാണാതായ സാജന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് വിവരം കിട്ടുന്നത്. തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മലുള്ള വൈരാഗ്യത്തിന്റെ ഭാഗമാണോ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്.