കോഴിക്കോട്: അപകടകരമാം വിധത്തില്‍ മകളുമായി സ്‌കൂട്ടറിന് യാത്ര ചെയ്ത സംഭവത്തിൽ അച്ഛലെതിരെ പൊലീസ് കേസെടുത്തു. മാവൂർ സ്വദേശി ഷഫീഖിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കോഴിക്കോട് മാവൂര്‍-തെങ്ങിലക്കടവ് റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കെഎല്‍ 11 ബിഇസഡ് 7624 നമ്പറിലുള്ള ഇലക്ട്രിക് സ്‌കൂട്ടറില്ലാണ് യാത്ര ചെയ്തിരുന്നത്. ഇത് മറ്റൊരു യാത്രക്കാരന്‍ പകർത്തുകയായിരുന്നു.
ഇരുവരും ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. പിറകിൽ പെണ്‍കുട്ടി തിരിഞ്ഞിരുന്നാണ് സഞ്ചരിച്ചിരുന്നത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ഇടക്കിടെ കുട്ടി നോക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. സാമാന്യം നല്ല വേഗതതിലാണ് സ്‌കൂട്ടര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ക്ക് പുറകിലായി മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനാണ് അപകടം വിളിച്ചു വരുത്തുന്ന ഈ യാത്രാ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.
അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. സ്കൂട്ടർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയും ഈടാക്കി. യാത്രയുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് മാവൂര്‍ പോലീസ് ഷഫീഖിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി നടപടി സ്വീകരിക്കുകയായിരുന്നു.