യമുനാ നദി മാലിന്യമുക്തമാക്കുമെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചാന്ദ്‌നി ചൗക്കില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു. യമുനാ നദിയിലെ വെള്ളം കുടിക്കാന്‍ കെജ്‌രിവാളിനോട് ആവശ്യപ്പെടുന്നുവെന്നും അതിനുശേഷം അദ്ദേഹത്തെ കാണാന്‍ തങ്ങള്‍ ആശുപത്രിയിലേക്ക് വരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
‘അഞ്ച് വര്‍ഷത്തിനുള്ളില്‍ യമുനാ നദി ശുദ്ധീകരിക്കുമെന്നും അതില്‍ മുങ്ങിക്കുളിക്കുമെന്നുമായിരുന്നു കെജ്‌രിവാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ വാക്ക്. എന്നാല്‍ യമുന ഇന്നും മാലിന്യമുക്തമായിട്ടില്ല. അദ്ദേഹത്തോട് അതിലെ വെള്ളം കുടിക്കാന് ഞാന്‍ ആവശ്യപ്പെടുന്നു. അതിനുശേഷം അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ ആശുപത്രിയിലേക്ക് പോകും.’ രാഹുൽ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ സംഘത്തേയും രാഹുല്‍ വിമര്‍ശിച്ചു. മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സത്യേന്ദ്ര ജെയ്ന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിലെ ഓരോരുത്തരും നരേന്ദ്ര മോദിയോട് സാമ്യമുള്ളവരാണ് എന്നും രാഹുൽ വിമർശിച്ചു. മോദിയും കെജ്‌രിവാളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മോദി എല്ലാം തുറന്നു പറയുന്നു. കെജ്‌രിവാള്‍ പിന്നില്‍നിന്ന് നിശബ്ദനായി പ്രവര്‍ത്തിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസമെന്നും രാഹുല്‍ ആരോപിച്ചു. കൂടാതെ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞാല്‍ പിന്നീട് ആരും അദ്ദേഹത്തെ ഓര്‍ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHT: rahul gandhi jabs arvind kejriwal