ന്യൂഡൽഹി: ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശബ്ദപ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലാണ് രാഷ്ട്രീയപാർട്ടികൾ. ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം ആവർത്തിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.
അതേസമയം അരവിന്ദ് കെജ്‌രിവാൾ എന്ന ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങൾ തന്നെയായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രചാരണ ആയുധം. യമുനയിൽ ബിജെപി വിഷം കലർത്തുന്നു എന്നതടക്കമുള്ള ഗൗരവകരമായ നിരവധി ആരോപണങ്ങൾ കെജ്‌രിവാൾ ഉയർത്തി. മദ്യനയ അഴിമതി, കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തുകയും, കൂടുതൽ സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും ആണ് കോൺഗ്രസും ബിജെപിയും ആം ആദ്മി പാർട്ടിയെ നേരിട്ടത്. ഇതിന് പുറമെ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡൽഹിയിലെ വോട്ടർമാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ദളിത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് മുന്നോട്ടുപോയത്.