ജീവിതം തകർന്നത് നൊടിയിടയിലെന്ന് നടി ഭാനുപ്രിയ. രാജശില്‍പിയും അഴകിയരാവണനും കുലവും തുടങ്ങിയ മലയാളിക്ക് പ്രിയങ്കരമായ വേഷങ്ങള്‍ നിറഞ്ഞാടിയ താരത്തിനു ജീവിതം സമ്മാനിച്ചത് ദുരിതം നിറഞ്ഞ ഓർമകളായിരുന്നു. കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് 54-കാരിയായ ഭാനുപ്രിയ വിവാഹ ജീവിതത്തിലും അതിനു ശേഷവും ഉണ്ടായ തിരിച്ചടികളെ ഓർത്തെടുക്കുകയാണ് ഇപ്പോൾ.
ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ പറ്റി തുറന്നുപറഞ്ഞുകൊണ്ട് ഭാനുപ്രിയ നല്‍കിയ അഭിമുഖം ചര്‍ച്ചയാവുകയാണ്. തന്റെ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത ആഘാതം ഓര്‍മ നഷ്ടപ്പെടുന്നതിലേകക്ക് നയിച്ചുവെന്നും സിനിമയും ഏറ്റവും പ്രിയപ്പെട്ട നൃത്തവും വരെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കെത്തിയെന്നും ഭാനുപ്രിയ പറയുന്നു.
ഭര്‍ത്താവിന്റെ ആകസ്മിക മരണമാണ് ഭാനുപ്രിയയ്ക്ക് തിരിച്ചടിയായത്. 1998-ലാണ് ഭാനുപ്രിയയും ആദര്‍ശ് കൗശലും വിവാഹിതരാകുന്നത്. എന്നാല്‍ 2005 മുതല്‍ ഇരുവരും അകന്നുജീവിക്കാനാരംഭിച്ചു.
അങ്ങനെയിരിക്കെ 2018-ല്‍ ആദര്‍ശ് മരണപ്പെട്ടു. ഇത് ഭാനുപ്രിയയെ മാനസികമായി തളര്‍ത്തി. പിന്നാലെ ഓര്‍മക്കുറവ് ഭാനുപ്രിയയെ അലട്ടാന്‍ തുടങ്ങി. അല്‍പനേരത്തിനുള്ളില്‍ നിസ്സാരകാര്യങ്ങള്‍ പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് ഭാനുപ്രിയയെത്തി. താന്‍ സ്ഥിരം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ പോലും മറന്നുപോകുന്ന നിലയിലേക്കെത്തി എന്ന് ഭാനുപ്രിയ പറയുന്നു. ഷൂട്ടിനിടയില്‍ ഡയലോഗുകള്‍ മറക്കും. ഒരു കാര്യവും ഓര്‍ക്കാനാവാതെയായി.
ഇതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന് ഭാനുപ്രിയ പറയുന്നു. ഇപ്പോള്‍ അമ്മയുടെയും സഹോദരന്റെയും കൂടെയാണ് താരം.
content highlight; Actress Bhanupriyas life story