ജോര്‍ജ് കുര്യന് കേരളത്തിലെ ബിജെപിയോട് വിരോധമുണ്ടോ എന്നാണ് സംശയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് കൂടുതല്‍ വേഗത്തിലാക്കാനാണ് ജോര്‍ജ് കുര്യന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. കേരളം പിന്നോക്കമാണെന്ന് സമ്മതിച്ചാല്‍ എന്തെങ്കിലും തരാം എന്നാണ് കേന്ദ്രമന്ത്രി പറയുന്നതെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
കേരളം പിന്നോക്കമല്ല മുന്നോക്കമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള കാരണം കേരളത്തിന്റെ പൊതുജന ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെ എടുത്ത് പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്ത മികവുണ്ട്. അത് ഇല്ലെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ബിജെപിക്കും പറയാന്‍ പറ്റില്ല. അതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് പൊതുജന ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ചെലവഴിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
678 കോടിയാണ് കേന്ദ്രം ആരോഗ്യ രംഗത്ത് കേരളത്തിന് നല്‍കാനുള്ളത്. അതിനെതിരെ സമരം ചെയ്യാന്‍ ബിജെപി കേരള ഘടകം തയ്യാറുണ്ടോ എന്ന് ചോദിച്ച മന്ത്രി ബോധപൂര്‍വ്വം കേന്ദ്രസര്‍ക്കാര്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.