Celebrities

‘പത്താം ക്ലാസ് കഴിഞ്ഞശേഷം സെമിനാരിയിൽ ചേർന്നു, പക്ഷേ…’; മനസ് തുറന്ന് പെപ്പെ | antony-varghese-pepe-open-up

സിനിമാ രംഗത്ത് മാത്രമല്ല, ആന്റണി വർഗീസ് ബോക്സിംഗിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്

മലയാള സിനിമയിലെ യുവ നടനാണ് ആന്റണി വർഗീസ്, ‘പെപ്പെ’ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.  2017-ൽ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ വിൻസെന്റ് ‘പെപ്പെ’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ആന്റണി വർഗീസ്, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി ജീവിതത്തിലെ വിശേഷങ്ങൾ പങ്കിടുന്നു.

സിനിമാ രംഗത്ത് മാത്രമല്ല, ആന്റണി വർഗീസ് ബോക്സിംഗിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ‘ദാവീദ്’ എന്ന പുതിയ ചിത്രത്തിനായി ഏഴുമാസത്തിലധികം പ്രൊഫഷണൽ ബോക്സിംഗ് പരിശീലനം നേടിയ അദ്ദേഹം, കേരള ബോക്സിംഗ് കൗൺസിൽ നിന്ന് പ്രൊഫഷണൽ ബോക്സിംഗ് ലൈസൻസ് നേടി. ഇതോടെ, ഇന്ത്യൻ സിനിമയിലെ ആദ്യത്തെ പ്രൊഫഷണൽ ബോക്സിംഗ് ലൈസൻസ് നേടിയ നടനായി അദ്ദേഹം മാറി. അഭിനയവും ബോക്സിംഗും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന ആന്റണി വർഗീസ്, മലയാള സിനിമയിൽ പുതുമയുള്ള കഥാപാത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുന്നു.

ഇപ്പോഴിതാ സിനിമയിലേക്ക് എത്തും മുമ്പുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് മനസ് തുറന്നിരിക്കുകയാണ് നടൻ. വൈദീകനാകാനുള്ള മോ​ഹം കൊണ്ട് പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ‌ ചേർന്നിരുന്നുവെന്ന് ആന്റണി പറയുന്നു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വരുമാനമില്ലാതിരുന്ന കാലത്ത് തനിക്ക് ചിലവിന് തന്നിരുന്നത് അനിയത്തിയാണെന്നും നടൻ പറഞ്ഞു.

പത്താം ക്ലാസ് കഴിഞ്ഞശേഷം ഞാൻ സെമിനാരിയിൽ ചേർന്നിരുന്നു. ഒമ്പത് മാസക്കാലം നിന്നു. മൈസൂരായിരുന്നു സെമിനാരി. എന്നാൽ തുടരാൻ സാധിച്ചില്ല. ഒമ്പത് മാസം കഴിഞ്ഞ് ഞാൻ തിരികെ വീട്ടിൽ വന്നു. പിന്നെ പ്ലസ് വണ്ണിന് ചേർന്ന് പഠിച്ചു. ഫ്രീഡം നഷ്ടപ്പെട്ടതുപോലെ സെമിനാരിയിൽ ചേർന്നപ്പോൾ തോന്നി. എല്ലാ ദിവസവും ഒരുപോലെ. കൃത്യനിഷ്ടയും ചിട്ടയുമാണ് അവിടെ എല്ലാ കാര്യത്തിലും ആന്റണി പറയുന്നു.

മുമ്പൊരിക്കൽ മകൻ നടനായശേഷവും ആന്റണിയുടെ പിതാവ് ഓട്ടോ ഓടിക്കുന്ന ഫോട്ടോ വൈറലായിരുന്നു. ആരോ​ഗ്യപരമായി വയ്യാത്തതുകൊണ്ട് അപ്പൻ ഇപ്പോൾ ഓട്ടോ ഓടിക്കാൻ പോകാറില്ല. ഞാനായിട്ട് അവരുടെ ഫ്രീഡത്തിൽ‌ കൈ കടത്താറില്ല. അതുകൊണ്ടാണ് അപ്പൻ ഓട്ടോ ഓടിച്ചിരുന്നപ്പോഴൊന്നും നിർത്താൻ പറയാതിരുന്നത്. അപ്പന്റെ വരുമാനത്തിലായിരുന്നു ചെറുപ്പകാലത്ത് മുഴുവൻ ജീവിച്ചിരുന്നത്.

പിന്നീട് അമ്മ കുറച്ച് കാലം ജോലിക്ക് പോയി. അമ്മ നിർത്തിയപ്പോൾ പെങ്ങൾ ജോലിക്ക് പോയി തുടങ്ങി.‍ ആ സമയത്ത് പെങ്ങളും അപ്പനും കൂടിയാണ് കുടുംബം നോക്കിയിരുന്നത്. ‍ഞാൻ ആ സമയത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എനിക്ക് അനിയത്തിയാണുള്ളത്. അവൾ കുറച്ചുകാലം എനിക്ക് ചിലവിന് തന്നിട്ടുണ്ട്.

ജോലിക്ക് പോകാൻ ആവശ്യപ്പെട്ട് അപ്പനും അമ്മയും ഞാനുമായി വീട്ടിൽ പ്രശ്നമുണ്ടാക്കിയിട്ടൊക്കെയുണ്ട്. സിനിമയിലേക്ക് എത്തണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ എങ്ങനെ എത്തുമെന്ന് അറിയില്ലായിരുന്നു. സുഹൃത്തുക്കൾ വഴി എത്താമെന്നാണ് കരുതിയിരുന്നത്. പക്ഷെ എന്റെ പ്ലാൻ ഒന്നുമല്ല നടന്നത്. ആർഡിഎക്സ് സിനിമ വർക്കാവില്ലെന്നാണ് ഞാൻ കരുതിയത്. അത് എനിക്കുള്ളിലുള്ള സ്ട്രസ് കൊണ്ട് തോന്നിയതാണ്.

അതുകൊണ്ട് ഷോ കാണാനും പോയില്ല. ഇതുകൂടി കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കുകയാണെന്നും അടുപ്പക്കാരോട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ഹിറ്റായി അപ്പോഴാണ് സമാധാനമായതെന്നും ആന്റണി പറയുന്നു.

content highlight: antony-varghese-pepe-open-up