Movie News

ബ്രോമാൻസ്: സംവിധായകൻ എ.ഡി.ജെ വീണ്ടും യുവതാരങ്ങളുമായി എത്തുന്നു | bromance

സംവിധാനം ചെയ്യുന്ന ആദ്യ സിനിമ സ്റ്റാർ വാല്യൂ ഇല്ലാത്ത പിള്ളേരെ വെച്ച് ഹിറ്റടിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്

കൊച്ചി: കുടുംബ പശ്ചാത്തലത്തില്‍ എത്തിയ കോമഡി ചിത്രം ജോ ആന്റ് ജോയിലൂടെയാണ് അരുൺ ഡി ജോസ് അഥവാ എ.ഡി.ജെ എന്ന സംവിധായകനെ മലയാളികൾ അറിയുന്നത്.  സംവിധാനം ചെയ്യുന്ന ആദ്യ സിനിമ സ്റ്റാർ വാല്യൂ ഇല്ലാത്ത പിള്ളേരെ വെച്ച് ഹിറ്റടിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ, നസ്‌ലനും മാത്യുവും ഒപ്പം നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ സർപ്രൈസ് ഹിറ്റടിച്ചു.

കോവിഡ് കഴിഞ്ഞു തിയറ്ററുകൾ തുറന്നപ്പോൾ സൂപ്പർ താരങ്ങളുടെ മാസ് പടങ്ങളും ത്രില്ലറുകളുമാണ് പ്രേക്ഷകരെ കാത്തിരുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി, ലോക്‌ഡൗണിനിടെ വീടുകളിൽ ലോക്ക് ആയി പോയ കൗമാരക്കാരെ കുറിച്ച് പറഞ്ഞാണ് ജോ ആൻഡ്‌ ജോ എത്തിയത്. ഇതോടെ അരുൺ ഡി. ജോസ് എന്ന സംവിധായകനെയും സിനിമയെയും കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ആദ്യ സിനിമ പോലെയല്ല രണ്ടാമത്തെ സിനിമ എന്നും, രണ്ടാമത്തേതിലേക്ക് എത്തുമ്പോൾ വളരെ അധികം ശ്രദ്ധിക്കണമെന്ന് പല സംവിധായകരുടെയും അനുഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എ.ഡി.ജെ രണ്ടാമത്തെ സംവിധാന സംരംഭമായ 18+ ലേക്ക് കടക്കുമ്പോഴും കൗമാരക്കാരുടെ ജീവിതം തന്നെയാണ് സ്ക്രീനിൽ എത്തിച്ചത്.

നസ്ലെനും മാത്യുവും മീനാക്ഷിയും സോഷ്യൽ മീഡിയ താരങ്ങളായ സാഫ് ബോയും അനുവിനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റൊമാന്റിക് കോമഡി ഡ്രാമയായിരുന്നു 18+ ജേർണി ഓഫ് ലവ്. കൗമാരക്കാരുടെ ഒളിച്ചോട്ടത്തെയും അതിനു പിന്നിലെ പൊല്ലാപ്പുകളെയും രസകരമായി സമീപിക്കുമ്പോഴും, വെറും റോം കോമിൽ മാത്രം ഒതുക്കാതെ വടക്കൻ കേരളത്തിലെ ജാതി പ്രശനങ്ങളെയും സിനിമ അഡ്രസ് ചെയ്യുന്നുണ്ട്.

പുരോഗമന സമൂഹത്തിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി സ്പിരിറ്റിനെ 18+ കൃത്യമായി എക്സ്പോസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അത് പ്രേക്ഷകരിലും പ്രതിഫലിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നെസ്‌ലൻ എന്ന മലയാളത്തിലെ യങ് സൂപ്പർ സ്റ്റാറിന്‍റെ നായക നടനിലേക്കുള്ള വളർച്ചയും 18+ ലൂടെയായിരുന്നു.

ഈ രണ്ട് സിനിമകളുടെ വിജയ ഫോർമുലയും എക്സ്പീരിയൻസുമായാണ് എ.ഡി.ജെ തന്‍റെ പുതിയ ചിത്രമായ ബ്രോമൻസിലേക്ക് എത്തുന്നത്. വീണ്ടും യങ് വൈബ് തന്നെ. മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ, ശ്യാം മോഹൻ തുടങ്ങി വൻ താരനിര തന്നെയാണ് ബ്രോമാൻസിൻ്റെയും പ്രത്യേകത.

സിനിമയുടെതായി കഴിഞ്ഞ ദിവസം എത്തിയ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറും മൊത്തത്തിൽ വൈബ് ആണ്. പോരാഞ്ഞിട്ട് സിനിമ വാലന്റൈൻസ് ഡേയ്ക്കാണ് തിയേറ്ററുകളിലും എത്തുന്നത്.
യുവനിരയെ വെച്ച് രണ്ട് സിനിമകൾ വിജയിപ്പിച്ച എ ഡി ജെ തന്നെയാണ് ബ്രോമാൻസിന് ടിക്കറ്റ് എടുക്കാനുള്ള എന്‍റെ ഗ്യാരണ്ടിയെന്ന് സംവിധായകന്‍ പറയുന്നു.

content highlight : bromance-director-arun-d-jose-about-movie