India

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ചത് 79 പേരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവർ 79 പേരെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമം ന്യൂസ്‌ലോൺട്രിയുടെ റിപ്പോർട്ട്. ജനുവരി 29നു പുലർച്ചെയുണ്ടായ അപകടത്തിൽ 30 മരിച്ചെന്നും 60ൽ ഏറെപ്പേർക്കു പരുക്കേറ്റെന്നുമാണ് യുപി സർക്കാർ ഔദ്യോഗികമായി അറിയിച്ചത്. യഥാർഥ മരണസംഖ്യ സർക്കാർ പുറത്തുവിട്ടിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണു വിവിധ ആശുപത്രികളിൽ അന്വേഷണം നടത്തി മാധ്യമറിപ്പോർട്ട് പുറത്തുവന്നത്.

കുംഭമേളയിൽ മരിച്ചവരുടെ ശരീരങ്ങൾ പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്റു മെഡിക്കൽ കോളജിൽ നിന്നാണു ബന്ധുക്കൾക്കു വിട്ടുനൽകിയത്. ആശുപത്രിയിൽ എത്തിച്ച 69 പേരിൽ 66 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറിയെന്നും 2 സ്ത്രീകളുൾപ്പെടെ 3 പേരെ തിരിച്ചറിയാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. 69 പേരിൽ 10 പേർ പുരുഷൻമാരാണ്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ ഭൂരിഭാഗവും യുപിക്കാരാണ്. 14 പേർ ബിഹാർ, 9 പേർ ബംഗാൾ, ഒരാൾ ഗുജറാത്ത് സ്വദേശികളും. മൃതദേഹങ്ങളൊന്നും പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ല. മരണം നാൽപതോളമാണെന്നു വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, സർക്കാർ സ്വന്തം കണക്കിൽ ഉറച്ചുനിൽക്കുകയാണ്. യഥാർഥ മരണസംഖ്യ, നൽകിയ നഷ്ടപരിഹാരം തുടങ്ങിയ കണക്കുകൾ പുറത്തുവിടണമെന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലോക്സഭയിൽ ആവശ്യപ്പെട്ടു. ജെസിബി ഉപയോഗിച്ചു ഭരണകൂടം മൃതദേഹം നീക്കം ചെയ്തു തെളിവു നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പ്രതിപക്ഷം പർവതീകരിച്ചു പറയുകയാണെന്നു ബിജെപി എംപി ഹേമമാലിനി പ്രതികരിച്ചു. സർക്കാർ ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.