രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് പുറത്തു വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, പ്രഖ്യാപിച്ചേക്കുമെന്നു കരുതുന്ന പുതിയ ക്ഷേമ പദ്ധതികള്‍ ആകാംക്ഷയേറ്റുന്നു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന പൂര്‍ണ ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. പ്രധാനമായും ക്ഷേമ പെന്‍ഷന്‍ സംബന്ധിച്ചാണ്.
നിലവിൽ കേന്ദ്ര വിഹിതം അടക്കം 1600 രൂപയാണ് സംസ്ഥാനത്ത് പെൻഷൻ വിതരണം ചെയ്യുന്നത്. ഇത് 1800 രൂപ വരെയാക്കുമെന്നാണ് കരുതുന്നത്. 150 രൂപ മുതൽ 200 രൂപ വരെയുള്ള വർധനയ്ക്കാണ് സാധ്യത. പത്ത് ശതമാനത്തിലേറെ വർധനവാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള ഇടത് നീക്കത്തിൽ പ്രധാന ആയുധമായി ഇത് മാറാനും സാധ്യതയുണ്ട്.
വിവിധ സേവന നിരക്കുകൾ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുൻനിർത്തിയുള്ള വികസന പദ്ധതികളും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ ഊന്നലുണ്ടാകുമെന്നാണ് കരുതുന്നത്. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാർട്ടപ്പുകളും മുതൽ സ്വകാര്യ സർവ്വകലാശാലകളടക്കം സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.