Kerala

സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ വിമർശനം

സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ വിമർശനം. മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ വകുപ്പും മൃഗ സംരക്ഷണ വകുപ്പും സ്വകാര്യ സ്വത്താക്കി മാറ്റി. സർക്കാരിനെ വിമർശിച്ചും സമ്മേളനത്തിൽ പ്രമേയങ്ങളെത്തി.

വൻകിട വികസന പദ്ധതികൾക്ക് പുറകെ പോകുന്നത് അഭികാമ്യമല്ലെന്നും പെൻഷൻ, ക്ഷേമനിധി തുടങ്ങിയ ദുർബല ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടൽ വേണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

മൈക്ക് ഓപ്പറേറ്റർമാരോട് തട്ടി കയറുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വ്യവസായം തുടങ്ങിയ മേഖലകൾ മെച്ചപ്പെടുത്തണമെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കാസർകോട് ആരോഗ്യ മേഖലയിലെ പിന്നോക്ക അവസ്ഥ എണ്ണിപ്പറഞ്ഞും പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരില്ല.

മെഡിക്കൽ കോളേജ് പൂർണമായി പ്രവർത്തന സജ്ജമാക്കണം. വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാൻ വനം വകുപ്പിന്റെ കൂടുതൽ ഇടപെടൽ വേണമെന്നും പ്രമേയത്തിൽ ആവശ്യമുയർന്നു.