റിസർവ് ബാങ്കിന്റെ (ആർബിഐ) ഏറ്റവും പുതിയ പണനയം പ്രഖ്യാപിച്ചു. രാജ്യത്ത് വിതരണം ചെയ്തിട്ടുള്ള വായ്പകളെ നേരിട്ട് സ്വാധീനിക്കാൻ ശേഷിയുള്ള റിപ്പോ നിരക്കിൽ, 25 അടിസ്ഥാന പോയിന്റ് (ബിപിഎസ്) അഥവാ കാൽ ശതമാനം (0.25%) കുറവ് വരുത്തിയതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഏകദേശം അഞ്ച് വർഷത്തിനിടയിൽ ഇതു ആദ്യമായാണ് റിപ്പോ നിരക്കുകളിൽ കുറവ് വരുത്താൻ റിസർവ് ബാങ്ക് തയ്യാറാകുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്നും 6.25 ശതമാനമായി താഴ്ന്നു.
അതേസമയം റിപ്പോ നിരക്കിൽ ഇളവ് നൽകാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം വായ്പ എടുത്തിട്ടുള്ള കോടിക്കണക്കിന് ആളുകൾക്ക് ഏറെ ആശ്വാസകരവും പലിശ ഭാരം കുറയുന്നതിനും സഹായിക്കും. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറംഗ പണനയ സമതിയുടെ (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിനൊടുവിലാണ് ഏറ്റവും പുതിയ പണനയം പ്രഖ്യാപിച്ചത്. മുംബൈയിൽ ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെയായിരുന്നു പണനയ സമതിയുടെ യോഗം. രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയർന്നതിനെ തുടർന്ന് 2022 മേയ് മാസത്തിനും 2023 ഫെബ്രുവരിക്കും ഇടയിലുള്ള താരതമ്യേന ചെറിയ കാലയളവിനിടെ റിപ്പോ നിരക്കിൽ 2.5 ശതമാനം വർധന റിസർവ് ബാങ്ക് നടപ്പാക്കിയിരുന്നു.
തുടർന്ന് 2023 ഫെബ്രുവരിക്ക് ശേഷം ചേർന്ന പതിനൊന്ന് ദ്വൈമാസ പണനയ സമിതിയുടെ യോഗങ്ങളിലും റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയ്യാറായില്ല. റിപ്പോ നിരക്ക് ഉയർന്ന നിലവാരമായ 6.5 ശതമാനത്തിൽ തുടരുകയായിരുന്നു. എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചാ നിരക്ക് നാല് വർഷത്തെ താഴ്ന്ന നിലയിലേക്ക് വീണതിന്റേയും പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ കുറവുണ്ടായതും വാണിജ്യ ലോകത്തുനിന്നുള്ള തുടർച്ചയായ മുറവിളിയുടേയും കേന്ദ്ര സർക്കാരിന്റെ താത്പര്യവും കൂടി പരിഗണിച്ചാണ് ഫെബ്രുവരിയിലെ പണനയ സമിതി യോഗത്തിൽ റിപ്പോ നിരക്ക് കുറയ്ക്കാൻ തയ്യാറായത്.
എംപിസി: പ്രധാന വിവരങ്ങൾ
content highlight: RBI Policy