ഭൂമിയുടെ ഭാവി അപകടത്തിലെന്ന് പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനം ഇപ്പോൾ നിയന്ത്രണാതീതമായി മാറുകയാണെന്നും ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം ഇനി സാധ്യമല്ലെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. പ്രശസ്‍ത കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജെയിംസ് ഹാൻസന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു റിപ്പോർട്ട് പറയുന്നത്, ഭൂമിയുടെ കാലാവസ്ഥ മുമ്പ് കരുതിയിരുന്നതിനേക്കാൾ വളരെ സെൻസിറ്റീവ് ആണെന്നാണ്. ‘എൻവയോൺമെന്‍റ്: സയൻസ് ആൻഡ് പോളിസി ഫോർ സസ്റ്റൈനബിൾ ഡെവലപ്‌മെന്‍റ്’ എന്ന ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച്, വർദ്ധിച്ചുവരുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം മൂലം ഭൂമി വേഗത്തിൽ ചൂടാകുകയും സ്ഥിതി കൂടുതൽ വഷളാകുകയും ചെയ്യുന്നു.
ഈ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന ഒരു കാര്യവും പുറത്തുവന്നിട്ടുണ്ട്. കപ്പലുകളിൽ നിന്നുള്ള എയറോസോൾ മലിനീകരണം സൂര്യപ്രകാശം തടഞ്ഞുകൊണ്ട് ആഗോളതാപനം മന്ദഗതിയിലാക്കിയിരുന്നു എന്നതാണത്. ഈ മലിനീകരണം അടുത്തിടെ കുറഞ്ഞു. 2020-ൽ പുതിയ മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെയാണ് എയറോസോൾ കണങ്ങളുടെ അളവ് കുത്തനെ കുറഞ്ഞത്. ഇത് താപനില കൂടുതൽ വേഗത്തിൽ ഉയരാൻ കാരണമായി എന്നും കാലാവസ്ഥാ പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയ ഒരു അപ്രതീക്ഷിത ഫലമാണിതെന്നും പഠനം പറയുന്നു. നാസയിലെ മുൻ കാലാവസ്ഥാ ശാസ്ത്രജ്ഞനായിരുന്ന ജെയിംസ് ഹാൻസെൻ 1988-ൽ ആഗോളതാപനം ആരംഭിച്ചു എന്ന് പറഞ്ഞുകൊണ്ട് യുഎസ് പാർലമെന്‍റിൽ ഒരു കോളിളക്കം സൃഷ്ടിച്ചു.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമിതി (ഐപിസിസി) നിർദ്ദേശിച്ച പ്രകാരം താപനില രണ്ട് ഡിഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുന്നത് അസാധ്യമാണെന്ന് ഇപ്പോൾ അദ്ദേഹവും സംഘവും പറയുന്നു.2045 ആകുമ്പോഴേക്കും ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. അടുത്ത 20-30 വർഷത്തിനുള്ളിൽ, ധ്രുവീയ ഐസ് വേഗത്തിൽ ഉരുകുന്നത് സമുദ്ര പ്രവാഹങ്ങളെ ബാധിക്കും. അറ്റ്‌ലാന്‍റിക് മെറിഡിയണൽ ഓവർടേണിംഗ് സർക്കുലേഷൻ (AMOC) അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഇത് ലോകത്തിലെ കാലാവസ്ഥാ ചക്രത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. സമുദ്രനിരപ്പ് നിരവധി മീറ്ററുകൾ ഉയർന്നേക്കാം, ഇത് തീരദേശ നഗരങ്ങൾ മുങ്ങാനുള്ള സാധ്യത വർദ്ധിപ്പിക്കും.
2015-ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം, വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ താപനില 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരാൻ അനുവദിക്കില്ലെന്ന് ലോക രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയന്‍റെ കാലാവസ്ഥാ നിരീക്ഷണ സംവിധാനമായ കോപ്പർനിക്കസിൽ നിന്നുള്ള സമീപകാല ഡാറ്റ പ്രകാരം, ഈ ലക്ഷ്യം ഇതിനകം തന്നെ മറികടന്നു.തങ്ങളുടെ കണ്ടെത്തലുകൾ ഭയാനകമാണെന്ന് ഹാൻസനും സംഘവും സമ്മതിക്കുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നതിനുപകരം, അത് അംഗീകരിച്ച് ഉടനടി നടപടിയെടുക്കുന്നതാണ് നല്ലതെന്ന് അവർ പറയുന്നു. അടിയന്തരവും കർശനവുമായ നടപടികൾ സ്വീകരിച്ചാൽ സ്ഥിതി മെച്ചപ്പെടുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. പ്രത്യേക താൽപ്പര്യങ്ങൾ മാറ്റിവെച്ച് കൃത്യമായ കാലാവസ്ഥാ നയങ്ങൾ നടപ്പിലാക്കേണ്ട സമയമാണിതെന്നും ജെയിംസ് ഹാൻസെൻ പറയുന്നു. നമ്മുടെ ഊർജ്ജ സ്രോതസുകൾ വേഗത്തിൽ മാറ്റേണ്ടതുണ്ടെന്നും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയും ഹരിത ഊർജ്ജത്തിന് മുൻഗണന നൽകുകയും വേണമെന്നും അദേഹം വ്യക്തമാക്കുന്നു.
STORY HIGHLIGHTS: climate-change-target-of-2c-is-dead-says-renowned-climate-scientist-prof-james-hansen