ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം നേരിടുമ്പോള്‍ പ്രതികരണങ്ങളില്‍ നിന്നൊഴിഞ്ഞ് പാര്‍ട്ടി ദേശീയ നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രതികരണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുകയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് അറിയില്ലെന്നും, റിസള്‍ട്ട് നോക്കിയിട്ടില്ലെന്നുമായിരുന്നു പ്രിയങ്കാഗാന്ധിയുടെ മറുപടി.
തുടർച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരും ഇല്ലാത്ത അവസ്ഥയുണ്ടാകുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരുന്നു.
പിന്നീട് ഒരു സീറ്റില്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും, അവിടെയും ബിജെപി മുന്നേറുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ട എഎപിയെ തകര്‍ത്താണ്, 27 വര്‍ഷത്തിന് ശേഷം ബിജെപി വീണ്ടും അധികാരത്തിലേറാന്‍ പോകുന്നത്. തെരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചതിനെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചിരുന്നു.