പാലക്കാട്: എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭൂമി തരംമാറ്റൽ അനുമതി നിഷേധിച്ചത് സിപിഐ എതിർപ്പായി കാണുന്നില്ലെന്നും വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തടസമായ ഘടകങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകും. ടോളിനോട് പൊതുവേ യോജിപ്പില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടി തീർക്കാൻ കൃത്യമായ പദ്ധതികൾ വേണ്ടിവരും. ടോളിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും അറിയിച്ചു. ധാരണയും വിശദമായ ചർച്ചയും രണ്ടും രണ്ടാണ്.
അതേസമയം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാൻ കാരണം കോൺഗ്രസാണെന്ന് സിപിഎം പറഞ്ഞു. എഎപിയാണ് പ്രധാന ശത്രു എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഈ നിലപാടാണ് ബിജെപിക്ക് ജയിക്കാനുള്ള നിലം ഒരുക്കിയതെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
കോൺഗ്രസ്സും എഎപിയും ഒന്നിച്ചിരുന്നെങ്കിൽ 50% വോട്ട് ലഭിക്കുമായിരുന്നു. എന്നാൽ, ബിജെപി തോൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലും ഐക്യപ്രസ്ഥാനം രൂപീകരിച്ചില്ലെന്നും രാഹുൽ ഗാന്ധി ഉൾപ്പടെ നേതാക്കൾ വരെ എഎപിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഈ തോൽവി ഇൻഡ്യ സഖ്യത്തിന് മുഴുവൻ വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണമുറപ്പിച്ചിരിക്കുകയാണ് ബിജെപി. നിലവിൽ ബിജെപി 47 സീറ്റിൽ മുന്നിലാണ്. 23 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു.