റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിലേക്ക് കയറി വിളക്കുകാലുകൾ തട്ടിമറിച്ച് യുവാവ്. 19ാം നൂറ്റാണ്ടിൽ നിർമ്മിതമായ വിളക്കുകാലാണ് യുവാവ് നശിപ്പിച്ചത്. വൻ വിലവരുന്ന വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിലുണ്ടായിരുന്ന തുണി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ സുരക്ഷാ ഭടന്മാർ പിടികൂടുകയായിരുന്നു. മാർപ്പാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന വിളക്കുകാലുകളാണ് യുവാവ് നശിപ്പിച്ചത്.
ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം. 31000 യുഎസ് ഡോളർ (ഏകദേശം 2,716,481 രൂപ) വിലവരുന്നതാണ് ഈ വിളക്കുകാലുകൾ. യുവാവിന് മാനസികാരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതായി സംശയിക്കുന്നതായാണ് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കുന്നത്. ജൂബിലി വർഷത്തിൽ 32 ദശലക്ഷം വിശ്വാസികൾ റോമിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
സംഭവത്തിന് പിന്നാലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ദേവാലയത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1972ൽ ആക്രമണം നേരിടേണ്ടി വന്ന മൈക്കലാഞ്ചലോ ഒപ്പുവെച്ച വ്യാകുലമാതാവിന്റെ ശിൽപത്തിന് ചില്ലു കൊണ്ടുള്ള കവചം നൽകിയിരുന്നു. 2019ലും സമാനമായ രീതിയിൽ വിളക്കുകാലുകൾ ഒരു യുവാവ് അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു.
content highlight : man-ransacks-altar-of-st-peters-basilica-candelabra-damaged